തൃശൂർ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഹോർട്ടികോർപ്പ് നൽകുന്ന പഴക്കിറ്റിന്റെ ജില്ലാ തല വിതരണം അയ്യന്തോൾ വെസ്റ്റ് സ്റ്റേഷൻ പരിസരത്ത് തദ്ദേശ സ്വയംഭരണ മന്ത്രി എ. സി മൊയ്തീൻ ഉദ്ഘാടനം നിർവഹിച്ചു. കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ അദ്ധ്യക്ഷനായി. ജില്ലയിൽ 4,000 പഴക്കിറ്റുകളാണ് ഹോർട്ടികോർപ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് നൽകുന്നത്. ഒരു കിറ്റിൽ നേന്ത്രപ്പഴം, കൈതച്ചക്ക, മാമ്പഴം, പപ്പായ തുടങ്ങിയ പഴങ്ങളാണുള്ളത്. അട്ടപ്പാടിയിൽ നിന്നുള്ള റെഡ് ലേഡി പപ്പായ, നേന്ത്രപ്പഴം, മുതലമടയിൽ നിന്നുമുള്ള അൽഫോൻസ ബംഗാരപ്പള്ളി, കാലപ്പാടി മാമ്പഴങ്ങൾ, വാഴക്കുളം പൈനാപ്പിൾ എന്നിവയുടെ ഓരോ കിലോ വീതം അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്.

അയ്യന്തോൾ കളക്ടറേറ്റ് പരിസരത്തുള്ള വെസ്റ്റ് സ്റ്റേഷനിലെ എഴുപതോളം പൊലീസുകാർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. ജില്ലയിൽ ഇതിനകം 750 കിറ്റുകൾ വിതരണം ചെയ്തതായി ഹോർട്ടികോർപ്പ് എം.ഡി ജെ. സജീവ് പറഞ്ഞു. സിറ്റി കമ്മിഷണർ ആർ. ആദിത്യ, റൂറൽ എസ്.പി വിജയകുമാരൻ, അഡിഷണൽ ഡെപ്യൂട്ടി കമ്മിഷണർ പി. വാഹിദ്, അസിസ്റ്റന്റ് സിറ്റി കമ്മിഷണർ വി.കെ രാജു, റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഗോപാലകൃഷ്ണൻ , ഹോർട്ടികോർപ്പ് എം.ഡി സജീവ് ജെ, റീജണൽ മാനേജർ ബി. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.