തൃശൂർ: മന്ത്രി എ.സി മൊയ്തീന് ഹോം ക്വാറന്റൈൻ വേണ്ടെന്ന് മെഡിക്കൽ ബോർഡ്. വാളയാർ ചെക്ക് പോസ്റ്റിൽ രോഗിയുമായി പ്രാഥമിക സമ്പർക്കം മൂലം ഹോം ക്വാറന്റൈൻ നിർദേശിക്കപ്പെട്ട ജനപ്രതിനിധി പങ്കെടുത്ത യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനും യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കും ഹോം ക്വാറന്റൈൻ ആവശ്യമില്ലെന്നാണ് തൃശൂർ ജില്ലാ മെഡിക്കൽ ബോർഡ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. മന്ത്രി എ.സി മൊയ്തീനും ജില്ലാ കളക്ടർ എസ്. ഷാനവാസും ഉൾപ്പെടെയുള്ളവർ മുഖാവരണം ധരിച്ചിരുന്നതായും ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിച്ചിരുന്നതായും സാമൂഹിക അകലം പാലിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത, അപകട സാദ്ധ്യത കുറഞ്ഞ ദ്വിതീയ സമ്പർക്ക വിഭാഗത്തിലാണ് ഇവരുള്ളത്. ഈ യോഗത്തിൽ പങ്കെടുത്തവരെല്ലാം മുഴുവൻ സമയവും സർജിക്കൽ മാസ്‌ക് ധരിക്കണമെന്നും പൊതുപരിപാടികളും അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചു. മേയ് 26 വരെയാണിത് ബാധകം.

പ്രാഥമിക സമ്പർക്കത്തിൽ വന്നവർ രോഗലക്ഷണങ്ങൾ പ്രകടമാക്കുകയോ പൊസിറ്റീവ് ആവുകയോ ചെയ്താൽ ദ്വിതീയ സമ്പർക്കത്തിലുള്ളവർ ഹോം ക്വാറന്റൈനിൽ പോകണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം ടി.എൻ പ്രതാപൻ എം.പിയുടെ ഓഫീസിൽ നടന്ന പരിപാടി, ജനറൽ ആശുപത്രിയിൽ നടന്ന നഴ്സസ് ദിനാഘോഷ പരിപാടി എന്നിവയിൽ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകുന്നതിനെക്കുറിച്ചും മെഡിക്കൽ ബോർഡ് പരിശോധിച്ചു. ഇതിൽ പങ്കെടുത്തവരെല്ലാം കുറഞ്ഞ അപകട സാദ്ധ്യതയുള്ള ദ്വിതീയ സമ്പർക്കപ്പട്ടികയിലാണ് ഉൾപ്പെടുന്നതെന്നും ബോർഡ് വ്യക്തമാക്കി.