കൊടുങ്ങല്ലൂർ: പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കുന്നതിന് ആവശ്യമായ കെട്ടിടങ്ങൾ നിയമപരമായി ഏറ്റെടുക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. അടിയന്തര സാഹചര്യം വന്നാൽ താലൂക്ക് ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കും.
അവിടെയുള്ള മറ്റ് രോഗികളെയും പ്രസവത്തിന് വരുന്ന സ്ത്രീകളെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനും തീരുമാനിച്ചു. ഇക്കാര്യത്തിൽ ഐ.എം.എ.യുടെ സഹായ സഹകരണങ്ങൾ പൂർണ്ണമായും ഉണ്ടാകുമെന്ന് ഐ.എം.എ പ്രതിനിധി വാഗ്ദാനം ചെയ്തു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പ്രവാസികൾക്ക് വീട്ടിൽ നിർദ്ദിഷ്ട സൗകര്യങ്ങളുണ്ടെങ്കിൽ ഹോംക്വാറന്റൈൻ അനുവദിക്കും. സൗകര്യങ്ങളില്ലാത്തവർക്ക് പെയ്ഡ് ക്വാറന്റൈന് സൗകര്യപ്രദമായ മുറികൾ ലഭ്യമാക്കും.
നഗരസഭയിൽ ഇപ്പോൾ 80 പേർ വീടുകളിലും രണ്ടുപേർ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലുണ്ട്. സ്കൂളുകൾ തുറക്കുന്നതിന് മുൻപ് അണുനശീകരണം നടത്തുവാൻ ഫയർ ആൻഡ് റസ്ക്യുവിഭാഗത്തെ യോഗം ചുമതലപ്പെടുത്തി. ഡെങ്കിപ്പനി തുടങ്ങിയ മഴക്കാല പകർച്ചവ്യാധികളെ പ്രതിരോധിക്കുന്ന കൊതുക് നശീകരണം ഉൾപ്പെടെയുള്ള പ്രവർത്തനം ഊർജ്ജിതമാക്കുവാനും യോഗം തീരുമാനിച്ചു. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, തഹസിൽദാർ കെ. രേവ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി. റോഷ്, ഐ.എം.എ പ്രസിഡന്റ് ഡോ.നാസർ, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത് എന്നിവർ പ്രസംഗിച്ചു. വൈസ് ചെയർമാൻ ഹണി പീതാംബരൻ, സി.കെ. രാമനാഥൻ, പൊലീസ്-നഗരസഭ - റവന്യു-ആരോഗ്യ-വൈദ്യുതി-ഫയർ ആൻഡ് റസ്ക്യു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.