തൃശൂർ: കാലവർഷക്കാലത്ത് ദുരിതാശ്വാസ ക്യാമ്പിലെത്തുന്നവരിൽ കൊവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർക്ക് പ്രത്യേക കെട്ടിടങ്ങൾ കണ്ടെത്തണം. ഇവരെ മാറ്റി താമസിപ്പിക്കാനായി മുറിയോട് ചേർന്ന് ടോയ്‌ലറ്റ് സംവിധാനമുള്ള കെട്ടിടങ്ങൾ കണ്ടെത്താനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകിയത്.
അടിയന്തര ഘട്ടങ്ങളിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ ആവശ്യമായ കെട്ടിടങ്ങൾ ഓരോ തദ്ദേശ സ്ഥാപനവും കണ്ടെത്തി നൽകണം. കൊവിഡ് ഹോം ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികളെ താമസിപ്പിക്കാനായി മുറിയോട് ചേർന്ന് ടോയ്‌ലറ്റ് സംവിധാനങ്ങളുള്ള കെട്ടിടങ്ങൾ കണ്ടെത്തണം. ഹോം ക്വാറന്റൈൻ സമയം കഴിയുന്ന മുറയ്ക്ക് ഇവരെ ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ പൊതുക്യാമ്പുകളിൽ താമസിപ്പിക്കും.
പൊതുവായ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താനായുള്ള കെട്ടിടത്തിന് പുറമെ 60 വയസ്സിന് മുകളിലുള്ളവരെ പ്രത്യേകം പാർപ്പിക്കാനായി മറ്റൊരു കെട്ടിടം കൂടി സജ്ജമാക്കും. കൊവിഡ് രോഗികളുടെയും ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെയും ക്യാമ്പുകൾ പ്രത്യേക ക്യാമ്പസിൽ വേണം. മറ്റ് രണ്ട് ക്യാമ്പുകൾ ഒരു കാമ്പസിലുമാകാം. ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ തദ്ദേശ സ്ഥാപനങ്ങൾ മുൻകൂട്ടി കണ്ടെത്തി വയ്ക്കണം.