തൃശൂർ: കണ്ടെയ്ൻമെന്റ് മേഖലകളിൽ ഒഴികെ മറ്റ് സ്ഥലങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പാസ് വേണ്ട. യാത്ര ചെയ്യുന്നവർ തിരിച്ചറിയൽ കാർഡ് കരുതിയാൽ മതിയാകും. അത്യാവശ്യ കാര്യങ്ങൾക്ക് രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയിൽ മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും പൊലീസ് പാസ് വാങ്ങണം. അവശ്യസർവീസായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മേഖലകളുമായി ബന്ധപ്പെട്ട് രാത്രി ഏഴിനുശേഷം യാത്രചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മാത്രം മതിയാകും. ഹോട്ടലിൽ നിന്ന് രാത്രി പത്തുമണി വരെ ഭക്ഷണം പാഴ്‌സലായി വാങ്ങാം. പൊതുജനങ്ങൾ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകും. ഗ്രാമീണമേഖലയിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കും. പൊലീസിന്റെ 'ബാസ്‌ക് ഇൻ ദ മാസ്‌ക്' എന്ന കാമ്പയിന്റെ ഭാഗമായി മാസ്‌ക് സൗജന്യമായി വിതരണം ചെയ്യും. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തനക്രമത്തിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം പകുതിയാക്കി കുറച്ചുകൊണ്ടുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നു.