തൃശൂർ: രാജ്യത്ത് തന്നെ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്ത തൃശൂരിൽ 112 ദിവസങ്ങൾക്ക് ശേഷം ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതോടെ ആശങ്കകളേറെ. മുംബയിൽ നിന്നാണ് കൊവിഡ് ബാധ ഉണ്ടായതെങ്കിലും ഇവർ യാത്ര ചെയ്തത് കാറിലാണ്. വരുന്ന വഴിയിൽ ഇവർ എവിടെയെല്ലാം ഇറങ്ങിയെന്നോ സമ്പർക്കം പുലർത്തിയെന്നോ കണ്ടെത്തേണ്ടി വരും. ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കിയേക്കും. ഇവരോടൊപ്പം വന്ന മൂന്ന് ബന്ധുക്കൾ ഒറ്റപ്പാലത്ത് ഇറങ്ങിയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗം പടർന്നു പിടിക്കുന്ന മുംബയിൽ നിന്ന് കേരളത്തിലേക്ക് വരാൻ ഇവർക്ക് പാസ് അനുവദിച്ചത് സംബന്ധിച്ചും അന്വേഷണം നടന്നേക്കും. ആദ്യം രോഗം സ്ഥിരീകരിച്ചെങ്കിലും ആദ്യ ഘട്ടത്തിൽ 13 രോഗികളാണ് തൃശൂരിൽ ഉണ്ടായിരുന്നത്. ഇവർ മുഴുവൻ രോഗം മാറി വീട്ടിലേക്ക് മടങ്ങി. പിന്നീട് മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 32 ദിവസം രോഗികളില്ലാതെ ഗ്രീൻ സോണിലായിരുന്നു ജില്ല. 15 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. ഒരു തൃശൂർ സ്വദേശി പാലക്കാടാണ് ചികിത്സയിലുളളത്. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് ഖദീജക്കുട്ടിയാണ്(73) ബുധനാഴ്ച മരിച്ചത്. മൂന്നു മാസം മുമ്പ് മുംബയിലുള്ള മക്കളുടെ അടുത്തേക്ക് പോയതായിരുന്നു ഖദീജക്കുട്ടി.
ആരോഗ്യമേഖല ഉണർന്നത് തൃശൂരിൽ നിന്ന്
ജനുവരി 30 ന് ചൈനയിലെ വുഹാനിൽനിന്ന് കേരളത്തിലെത്തിയ തൃശൂർ സ്വദേശിയായ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ജനുവരി 24ന് വീട്ടിലെത്തി. മൂന്ന് ദിവസത്തിന് ശേഷം രോഗലക്ഷണം കാണിച്ചുതുടങ്ങിയപ്പോൾ തന്നെ ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചു. 30ന് രോഗം സ്ഥിരീകരിച്ചു. അന്നാണ് സംസ്ഥാനത്തെ ആരോഗ്യരംഗം ഉണർന്ന് സജീവമായത്. ഫെബ്രുവരി 20ന് പെൺകുട്ടി ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു. ജനുവരി 30 മുതൽ മാർച്ച് ഒന്നുവരെ മൂന്ന് പേർക്കാണ് കൊവിഡ് ബാധിച്ചത്. മൂന്ന് പേരും ചൈനയിൽ നിന്ന് വന്നവരായിരുന്നു. മാർച്ച് 28നാണ് സംസ്ഥാനത്ത് ആദ്യ കൊവിഡ് മരണം കൊച്ചിയിൽ റിപ്പോർട്ട് ചെയ്തത്.
കൊവിഡ് സ്ഥിരീകരിച്ചത് 3 പേർ
നിരീക്ഷണത്തിൽ
വീടുകളിൽ 8,293 പേർ
ആശുപത്രികളിൽ 41 പേർ
ആകെ 8334 പേർ
ഇന്നലെ
ആശുപത്രിയിൽ 12 പേർ
വിട്ടത് 3 പേർ
അയച്ച സാമ്പിൾ 69
ഇതു വരെ 1706 സാമ്പിൾ
ഫലം ലഭിക്കാനുള്ളത് 112 എണ്ണം