തൃശൂർ: ഇന്ത്യാ വിരുദ്ധ സർക്കാർ മാറി പുതിയ ഭരണകൂടം സ്ഥാനമേറ്റതോടെ മലേഷ്യയിൽ നിന്ന് വീണ്ടും ഇന്ത്യ പാം ഓയിൽ ഇറക്കുമതിക്ക് നടപടി തുടങ്ങി. ജൂൺ-ജൂലായ് കാലയളവിൽ രണ്ടുലക്ഷം ടൺ പാം ഓയിലാണ് ഇന്ത്യ വാങ്ങുക. പൗരത്വ ഭേദഗതി, കാശ്‌മീർ വിഷയങ്ങളിൽ ഇന്ത്യയെ പരസ്യമായി വിമർശിച്ച ഡോ. മഹാതീർ മുഹമ്മദിനെ കഴിഞ്ഞ മാർച്ച് ഒന്നിന് പ്രധാനമന്ത്രി പദത്തിൽ നിന്ന് നീക്കിയിരുന്നു.
തുടർന്ന്, മുഹിയുദ്ദീൻ യാസിനെ പ്രധാനമന്ത്രിയായി മലേഷ്യൻ രാജാവ് അബ്‌ദുള്ള പഹാംഗ് നിയമിച്ചു. ഇന്ത്യയുമായുള്ള നല്ല ബന്ധം പുനഃസ്ഥാപിക്കാൻ യാസിൻ മുൻകൈ എടുത്തു. ഇതോടെയാണ്, ഇന്ത്യ വീണ്ടും പാം ഓയിൽ ഇറക്കുമതിക്ക് തീരുമാനിച്ചത്.
ഇന്ത്യ പാം ഓയിൽ ഇറക്കുമതി നിരോധിച്ചപ്പോൾ 2020 ജനുവരി മുതൽ നാല് മാസക്കാലം മലേഷ്യയുടെ കയറ്റുമതിയിൽ 2019ലെ സമാനകാലയളവിനേക്കാൾ 94 ശതമാനം ഇടിവുണ്ടായി. ജൂൺ, ജൂലായ് മാസങ്ങളിൽ മലേഷ്യ ഒരു ലക്ഷം ടൺ അരി ഇന്ത്യയിൽ നിന്ന് വാങ്ങാനും ധാരണയായിട്ടുണ്ട്.
''നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം രണ്ടുലക്ഷം ടൺ പാം ഓയിൽ ജൂൺ, ജൂലായ് മാസങ്ങളിൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യും. ഇന്ത്യയുമായുള്ള നയതന്ത്ര - വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കും. കയറ്റുമതി തീരുവ പൂർണമായും നീക്കി""
മുഹമ്മദ് ഖൈറുദ്ദീൻ അമാൻ റസാലി,
മലേഷ്യയുടെ കമ്മോഡിറ്റീസ് വകുപ്പ് മന്ത്രി
ഇന്ത്യ ഒന്നാമത്
ചെന്നൈ, കാരക്കൽ, തൂത്തുക്കുടി ഹാർബറുകൾ വഴിയാണ് പാം ഓയിൽ ഇന്ത്യയിലെത്തുക. ലോകത്തെ രണ്ടാമത്തെ പാം ഓയിൽ ഉത്പാദകരായ മലേഷ്യയിൽ നിന്ന് ഏറ്റവുമധികം പാം ഓയിൽ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണെന്ന് പാം ഓയിൽ ഇറക്കുമതി വ്യാപാരിയും മലേഷ്യൻ വ്യവസായ മന്ത്രാലയത്തിന് കീഴിലെ ഫെൽഡ ഗ്ളോബൽ വെഞ്ച്വേഴ്‌സ് ഹോൾഡിംഗ് ബർഹാദ് ട്രേഡ് ഏജന്റുമായ ഡോ. അമൃതം റെജി പറഞ്ഞു.
ഗുണമേന്മയുള്ള പാം ഓയിലാണ് മലേഷ്യയുടേത്. പാം ഓയിലിന് നിരോധനം ഏർപ്പെടുത്തിയപ്പോൾ മേഖലയിലെ തകർച്ച ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി തവണ കത്തുകളയച്ചിരുന്നു. മലേഷ്യയിലെ തമിഴ് വംശജരുടെ ആശങ്കയും അറിയിച്ചു. നിരോധനം പിൻവലിച്ചതിന് മോദി സർക്കാരിന് നന്ദി പറയുന്നു.