തൃശൂർ: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് പാസില്ലാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും തിരിച്ചെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. റെഡ്‌സോണിൽ നിന്ന് തിരിച്ചെത്തിയ ഏതാനും പേർ അക്കാര്യം മറച്ചുവെച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. യഥാർത്ഥ വസ്തുതകൾ ധരിപ്പിക്കാതെ പാസ് സംഘടിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. ചെക്ക്‌ പോസ്റ്റുകളിൽ എത്തിയശേഷം മാത്രം ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും മാനുഷിക പരിഗണന അഭ്യർത്ഥിക്കുകയും ചെയ്യുന്നവരുണ്ട്. ഇത്തരക്കാരെയും തിരിച്ചുവരാൻ അനുവദിക്കില്ല. ചെക്ക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു