ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം സംസ്ഥാനത്തെ ഇതര ക്ഷേത്രങ്ങൾക്ക് നൽകി വരുന്ന ധനസഹായം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. അഞ്ച് കോടിയാണ് ഈ വർഷം ഇതര ക്ഷേത്രങ്ങൾക്ക് ധനസഹായമായി വിതരണം ചെയ്യുക. നാല് കോടി രൂപയായിരുന്നു വിതരണം ചെയ്യുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നത്. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രത്തിങ്ങളിലെയും വരുമാനം നിലയ്ക്കുകയും നിത്യപൂജകൾ പോലും നടത്താനാവാത്ത വിധം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്തതോടെയാണ് ഈ തീരുമാനം.

ലോക്ക് ഡൗണിനെ തുടർന്ന് വരുമാനം നിലച്ച ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യ ജീവനക്കാരായ ഓതിക്കന്മാർക്ക് 3,​500 രൂപ വീതവും കഴകക്കാർ, പാത്രം തേപ്പ് പ്രവർത്തിക്കാർ എന്നിവർക്ക് 3,​000 രൂപ വീതവും തിരിച്ചടക്കേണ്ടതില്ലാത്ത ആശ്വാസധനമായി പ്രതിമാസം നൽകുന്നതിന് ഭരണസമിതി തീരുമാനിച്ചു. കൂടാതെ പാരമ്പര്യ പ്രവർത്തിക്കാരായ പത്തുകാർ വാര്യർമാർക്ക് ആശ്വാസധനമായി പ്രതിമാസം 3000 രൂപയും ഒരു ലക്ഷം രൂപ വീതം ഓരോ പത്തുക്കാർക്കും അഡ്വാൻസ് നൽകുന്നതിനും ഭരണമിതി തീരുമാനിച്ചു. ക്ഷേത്രത്തിലെ പാരമ്പര്യ ജീവനക്കാരായ കീഴ്ശാന്തിക്കാർക്ക് ആശ്വാസധനമായി പ്രതിമാസം 3000 രൂപ വീതം നേരത്തെ അനുവദിച്ചിരുന്നു. ഭരണസമിതി യോഗത്തിൽ ചെയർമാൻ കെ.ബി മോഹൻദാസ് അദ്ധ്യക്ഷനായി.