ന്യൂഡൽഹി: രാജ്യത്തെ മൂന്ന് സേനാമേധാവിമാരും സംയുക്ത സൈനിക മേധാവിയും വൈകുന്നേരം ആറ് മണിക്ക് മാദ്ധ്യമങ്ങളെ കാണും. സംയുക്ത സേനാമേധാവി ബിപിൻ റാവത്തും കര-നാവിക-വ്യോമസേനാ മേധാവിമാരും കൂടിയാണ് മാദ്ധ്യമങ്ങളെ കാണുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. അപൂർവ്വങ്ങളിൽ അപൂർവമായ നടപടിയാണിത്. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ തലനായ ബിപിൻ റാവത്ത് ഇതാദ്യമായാണ് സേനാമേധാവിമാർക്കൊപ്പം മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നത്.

കൊവിഡ് വ്യാപനവും മൂലം രാജ്യം സാമ്പത്തിക സാമൂഹികവുമായ പലതരം പ്രതിസന്ധികൾ നേരിടുന്നതിനിടെയാണ് സേനാമേധാവിമാരുടെ സംയുക്തവാർത്താസമ്മേളനം വരുന്നത്. രാജ്യം അതിസാധാരണ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഘട്ടത്തിൽ ചട്ടക്കൂടുകൾക്കപ്പുറം നിന്നു കൊണ്ട് സേവനം നൽകാൻ സൈന്യം സന്നദ്ധമാണെന്ന് കഴിഞ്ഞ ആഴ്ച ബിപിൻ റാവത്ത് പറഞ്ഞിരുന്നു. അതീവ ജാഗ്രതയോടെയും ക്ഷമയോടേയും നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് സൈന്യം കൊവിഡ് ഭീഷണിയെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.