ന്യൂഡല്‍ഹി: പ്രവാസികളുടെ ആദ്യ സംഘം ഈ ആഴ്ച മാലി ദ്വീപിൽ നിന്ന് കൊച്ചിയിലെത്തും. ഒരാഴ്ചക്കുള്ളിൽ 200 പേരെ കപ്പൽ മാർഗം കൊണ്ടുവരാനുള്ള നീക്കമാണ് നടത്തുന്നത്.എത്തുന്നവർ 14 ദിവസം കൊച്ചിയിൽ നിരീക്ഷണത്തിൽ കഴിയണം.നിരീക്ഷണ സമയത്തെ ചെലവും സ്വയം വഹിക്കേണ്ടതാണ്.കപ്പൽ യാത്രയുടെ പണം ഈടാക്കാൻ തത്ക്കാലം തീരുമാനമില്ല.
പതിനാല് ദിവസത്തിന് ശേഷം ഇവര്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തീരുമാനം എടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
കൊച്ചിയില്‍ നിന്നുള്ള മടക്ക യാത്രയ്ക്ക് ഉള്ള ചെലവും പ്രവാസി വഹിക്കണം. മാലിയില്‍ നിന്ന് പ്രവാസികളെ മടക്കി കൊണ്ട് വരുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള ചീഫ് സെക്രട്ടറി ടോം ജോസും ആയി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചര്‍ച്ച നടത്തിയിരുന്നു. നാല്പത്തിയെട്ട് മണിക്കൂര്‍ ആണ് മാലി ദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്താനുള്ള സമയം. കാലവര്‍ഷത്തിന് മുമ്പ് ഉള്ള സമയം ആയതിനാല്‍ കടല്‍ ക്ഷോഭത്തിന് ഉള്ള സാധ്യത ഉണ്ട്. ഇക്കാര്യം പ്രവാസികളെ മുന്‍കൂട്ടി ഇ മെയില്‍ മുഖേനെ അറിയിക്കും. ഇതിന് ശേഷം സമ്മതപത്രം ലഭിക്കുന്നവരെ ആണ് ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത്.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് ആണ് മടങ്ങാന്‍ ഉള്ള പട്ടികയില്‍ മുന്‍ഗണന ലഭിക്കുക. വീടുകളില്‍ അടുത്ത ബന്ധുക്കളുടെ മരണം നടന്നവര്‍ക്കും പട്ടികയില്‍ മുന്‍തൂക്കം ലഭിക്കും. മാലി ദ്വീപിലെ ഇന്ത്യന്‍ ഹൈകമ്മീഷണറേറ്റ് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആണ് പട്ടിക തയ്യാറാക്കുന്നത്.