പാരീസ്: കൊവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ച യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ എന്നിവിടങ്ങളിൽ മരണ സംഖ്യ കുറയുന്നത് ആശ്വാസമേകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മരണ നിരക്ക് കുത്തനെ കുറയുന്ന കാഴ്ചയാണ് ഈ രാജ്യങ്ങളിൽ പ്രകടമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഫ്രാൻസിൽ 135, സ്പെയിനിൽ 164, ഇറ്റലിയിൽ 174 എന്നിങ്ങനെയായിരുന്നു മരണ നിരക്ക് രേഖപ്പെടുത്തിയത്. മാർച്ച് മുതലുള്ള കണക്ക് പരിശോധിക്കുമ്പോഴുള്ള ഏറ്റവും കുറഞ്ഞ നിരക്കുകളാണിവ.
ഫ്രാൻസിൽ മേയ് 11 വരെയാണ് ലോക്ക്ഡൗൺ തീരുമാനിച്ചിരിക്കുന്നത്. മേയ് 11ന് ശേഷം ഫ്രാൻസിൽ കൂടുതൽ ഇളവുകൾ നടപ്പാക്കും. ആളുകൾക്ക് തങ്ങളുടെ വീടിനും 100 കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കാനാകും. കൂടുതൽ വ്യവസായ - വാണിജ്യ സ്ഥാപനങ്ങൾ തുറക്കും. അതേ സമയം, പാരീസ്, വടക്ക് - കിഴക്കൻ ഫ്രാൻസ് തുടങ്ങിയ തീവ്രബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ ഇളവുകളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താനാകുവെന്ന് ആരോഗ്യ മന്ത്രി ഒലിവിയർ വെറാൻ അറിയിച്ചു.
രോഗത്തിന്റെ തീവ്രത കുറഞ്ഞതോടെ സ്പെയിനിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച മുതൽ ആളുകൾക്ക് പുറത്തിറങ്ങി വ്യായാമം ചെയ്യാനുള്ള അനുമതി നൽകിയിരുന്നു. ഏഴ് ആഴ്ചകളായി വീടിനുള്ളിൽ കഴിഞ്ഞിരുന്ന നിരവധി പേരാണ് സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് വ്യായാമത്തിനായി വീടിനു പുറത്തിറങ്ങിയത്. 14 വയസിന് താഴെയുള്ള കുട്ടികളെ പുറത്തിറക്കാമെന്ന ഇളവ് കഴിഞ്ഞാഴ്ച തന്നെ നടപ്പാക്കിയിരുന്നു.
രാജ്യത്ത് ഫേസ്മാസ്കുകൾ കർശനമാണ്. ഇറ്റലിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ട് മാസമായി നേരിട്ടുകൊണ്ടിരുന്ന ദുരിതത്തിനാണ് ശമനം ഉണ്ടായിരിക്കുന്നത്. തീവ്ര പരിചരണ വിഭാഗങ്ങളിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന കുറവ് ഏറെ പ്രതീക്ഷയേകുന്നുണ്ട്. കർശന നിബന്ധനകളോടെ വീടിനുള്ളിൽ കഴിയുന്നവർക്ക് വ്യായാമം ചെയ്യാൻ പുറത്തിറങ്ങാനും ഒരേ പ്രവിശ്യയിൽ തന്നെയുള്ള ബന്ധുക്കളെ കാണാൻ പോകാനും അനുമതി നൽകിയിട്ടുണ്ട്. സ്കൂൾ, തിയേറ്റർ, വൻകിട വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ അടഞ്ഞു തന്നെ കിടക്കും. ബാറുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവർത്തനം ജൂണോടെ മാത്രമേ പുനരാരംഭിക്കുകയുള്ളു.
റഷ്യയിൽ രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും മരണനിരക്ക് കുറവാണ്. കഴിഞ്ഞ ദിവസം മാത്രം റഷ്യയിൽ റിപ്പോർട്ട് ചെയ്തത് 10,633 പുതിയ കൊവിഡ് കേസുകളാണ്. 58 മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 134,687 ആയി. 1,280 പേരാണ് ഇതേവരെ രാജ്യത്ത് മരിച്ചത്.
ഇംഗ്ലണ്ടിൽ ഇന്നലെ 315 പേർ മരിച്ചു. യു.എസും ഇറ്റലിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ മരിച്ചിരിക്കുന്നത് ഇംഗ്ലണ്ടിലാണ്. പുതിയ രോഗികളുടെ എണ്ണം കുറയുന്നതായി ഇംഗ്ലണ്ടിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 186,599 പേർക്ക് ഇതേവരെ രോഗം സ്ഥിരീകരിച്ചു. 28,446 പേരാണ് ഇംഗ്ലണ്ടിൽ ഇതേവരെ കൊവിഡ് ബാധിച്ച് മരിച്ചത്.