madagascar

ആന്റനനറീവോ : കൊറോണ വൈറസ് നിയന്ത്രണങ്ങൾക്ക് ശേഷം ഒരു മാസത്തെ ഇടവേള കഴിഞ്ഞ് മഡഗാസ്കറിലെ ഹൈസ്കൂളുകൾ വീണ്ടും തുറന്നിരിക്കുകയാണ്. തലസ്ഥാന നഗരമായ ആന്റനനറീവോ ഉൾപ്പെടയുള്ള നഗരങ്ങളിലെ സ്കൂളുകളിലെത്തിയ വിദ്യാർത്ഥികൾക്ക് ഫേസ്‌ മാസ്കുകൾക്കൊപ്പം തന്നെ കൊവിഡ് 19ൽ നിന്നും സംരക്ഷണം നൽകാനുള്ള ഒരു കുപ്പി മരുന്നും നൽകി.! മഡഗാസ്കറിലെ മറ്റ് ഔഷധക്കൂട്ടുകൾ പോലെ തന്നെയാണ് ഈ മരുന്നെന്നും മരുന്ന് കഴിക്കാൻ വിസമ്മതിക്കുന്ന കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിക്കില്ലെന്നും ചില പ്രിൻസിപ്പൽമാരും പറയുന്നു. സംഭവം ഭയങ്കര കൈപ്പാണെങ്കിലും എങ്ങനെയെങ്കിലും മരുന്ന് അകത്താക്കിയ ശേഷമാണ് കുട്ടികൾ ക്ലാസുകളിലേക്ക് പ്രവേശിച്ചത്. സാമൂഹ്യ അകലം പാലിച്ചാണ് കുട്ടികൾ ക്ലാസ് മുറികളിൽ ഇരിക്കുന്നത്. രണ്ട് പേർ ഇരുന്നിരുന്ന ഡെസ്കിൽ ഇപ്പോൾ ഒരാളാണുള്ളത്. അതൊക്കെ അവിടെ നില്ക്കട്ടെ... കുട്ടികൾ കഴിച്ച ആ ' കൊവിഡ് പ്രതിരോധ മരുന്ന് ' ഏതാണെന്നായിരിക്കും ഇപ്പോൾ എല്ലാവരുടെയും മനസിലുയരുന്ന ചോദ്യം.

president-of-madagascar-a

' കൊവിഡ് ഓർ‌ഗാനിക്സ് ' എന്നാണ് ഈ മരുന്നിന്റെ പേര്. കൊവിഡിന്റെ പ്രതിവിധിയെന്നതാണ് ഔഷധ സസ്യങ്ങളാൽ നിർമിക്കപ്പെട്ടുവെന്ന് പറയുന്ന ഈ മരുന്നിന്റെ പ്രത്യേകത. ഔഷധത്തെ പിന്തുണച്ചെന്ന് മാത്രമല്ല, ഈ മരുന്ന് ചരിത്രം തിരുത്തുമെന്നാണ് മഡഗാസ്കറിന്റെ പ്രസിഡന്റായ ആൻഡ്രി രജോലിന തന്നെ പറയുന്നത്. ! മരുന്നിന്റെ പരീക്ഷണങ്ങൾ നടന്നതായും കൊവിഡ് രോഗികളിൽ ഗുണം ചെയ്യുന്നതായി കണ്ടെത്തിയെന്നും രണ്ട് പേർക്ക് രോഗം ഭേദമായതായും രജോലിന പറയുന്നു.

നിലവിൽ കൊവിഡിനെതിരെയുള്ള ഒരു പ്രതിരോധ മരുന്നും കണ്ടെത്തിയിട്ടില്ല. കൊറോണ വൈറസിനെ ചെറുക്കാനുള്ള വാക്സിനുകൾ രൂപപ്പെടുത്താനുള്ള ഓട്ടപ്പാച്ചിലിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകർ. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപായ മഡഗാസ്കറിൽ 260 ലക്ഷം ജനങ്ങളാണ് ജീവിക്കുന്നത്. നിലവിൽ 149 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 98 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് ഇതേ വരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

madagascar

മഡഗാസ്കറിലെ ഈ ഔഷധത്തിന്റെ ഗുണങ്ങൾ ശാസ്ത്രീയമായ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, കൊവിഡ് 19നെതിരെ ഈ മരുന്ന് ഗുണം ചെയ്യുമെന്നതിന് യാതൊരു തെളിവുമില്ല. എന്നാൽ പ്രസിഡന്റ് രജോലിനയ്ക്ക് ഇതൊരു വിഷയമേ അല്ല. മരുന്ന് കൊവിഡിനെ പറപറപ്പിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാൻ എല്ലാവരും ഈ മരുന്നിനെ പറ്റി മറ്റുള്ളവർക്കും പറഞ്ഞ് കൊടുക്കണമെന്നും രജോലിന പറയുന്നു. പൊതുവേദിയിൽ ഈ മരുന്ന് കുടിച്ചു കാണിക്കുകയും ചെയ്തു രജോലിന. പാവപ്പെട്ടവർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ഈ മരുന്ന് സൗജന്യമായി നൽകുന്നുണ്ട്. 310 ഗ്രാം ബോട്ടിലിന് 30 സെന്റ് നിരക്കിലാണ് രാജ്യത്തെല്ലായിടത്തും മരുന്ന് വില്ക്കുന്നത്.

മഡഗാസ്കറിലെ പരമ്പരാഗത ഔഷധ സസ്യങ്ങളിൽ കഴിഞ്ഞ 30 വർഷങ്ങളായി ഗവേഷണങ്ങൾ നടത്തുന്ന മലഗാസി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അപ്ലൈഡ് റിസേർച്ച് എന്ന സ്വകാര്യ സ്ഥാപനമാണ് ' കൊവിഡ് ഓർ‌ഗാനിക്സ് ' എന്ന ഈ മരുന്നിന്റെ നിർമാതാക്കൾ. ഡോ. ജെറോം മുൻയാഗി എന്ന കോംഗോ വംശജനാണ് മരുന്നിന്റെ കണ്ടുപിടിത്തത്തിന്റെ അമരക്കാരൻ. മരുന്ന് കുപ്പിയുടെ ലേബലിൽ നിർമാണത്തിനുപയോഗിച്ചിരിക്കുന്ന പദാർത്ഥങ്ങൾ ഏതൊക്കെയാണെന്ന് പറയുന്നില്ല. എന്നാൽ ഔഷധച്ചെടിയായ ആർടെമിസിയയിൽ നിന്നാണ് ഈ മരുന്നുണ്ടാക്കിയിരിക്കുന്നതെന്നാണ് രജോലിന പറയുന്നത്.

president-of-madagascar-a

മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന ചില മരുന്നുകളുടെ നിർമാണത്തിന് ഈ ഔഷധ സസ്യം ഉപയോഗിക്കാറുണ്ട്. മഡഗാസ്കറിന് പുറമേ കാമറൂൺ, കെനിയ, എത്യോപിയ, സൗത്ത് ആഫ്രിക്ക, മൊസാംബിക്, ടാൻസാനിയ, ഉഗാണ്ട, സാംബിയ എന്നിവിടങ്ങളിലും ആർടെമിസിയ കൃഷി ചെയ്യുന്നുണ്ട്.

അതേ സമയം, മരുന്നിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനം ഉള്ളതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും കുട്ടികൾ ഉൾപ്പെടെയുള്ളവരെ ഈ മരുന്ന് പ്രതികൂലമായി ബാധിച്ചേക്കാമെന്നും മഡഗാസ്കർ അക്കാഡമി ഒഫ് മെഡിസിനിലെ ആരോഗ്യവിദഗ്ദരുടെ പറയുന്നു.

ഇത്തരത്തിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത മരുന്നുകളുടെ ഉപയോഗത്തിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മഡഗാസ്കറിലെ ഈ ' മാജിക് ഔഷധം ' ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ് ടാൻസാനിയ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങൾ. ഗിനി - ബിസൗ തുടങ്ങിയ രാജ്യങ്ങളിൽ മഡഗാസ്കർ മരുന്ന് എത്തിച്ച് നൽകി കഴിഞ്ഞു.