supreme-court

ന്യൂഡൽഹി: ജമ്മു കാശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനസ്ഥാപിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇന്റർനെറ്റ് സേവനം തീവ്രവാദികൾ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഇതിന് കാരണമായി കേന്ദ്രം വിശദീകരിച്ചത്. ദുരുപയോഗം ചെയ്യപ്പെടുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാരിന് സാധിക്കുമെന്ന് ഹർജിക്കാർ വാദിച്ചു. ഇന്റർനെറ്റ് നിരോധനം ജിവിക്കാനുള്ള അവകാശം ലംഘിക്കലാണെന്ന് ഹർജിക്കാർ പറഞ്ഞു.

ഒരു യൂട്യൂബ് വീഡിയോ കാണണമെങ്കിൽ, ഡോക്ടറെ കാണണമെങ്കിൽ, സുപ്രീം കോടതി നടപടികൾ കാണണമെങ്കിൽ എല്ലാത്തിനും 4ജി സേവനം ആവശ്യമാണ്. ഇതൊന്നും ടു.ജി സ്പീഡിൽ ലഭിക്കില്ല. ഓൺലൈൻ വിദ്യാഭ്യാസം തടസപ്പെട്ടു തുടങ്ങിയ വാദങ്ങളാണ് ഹർജിക്കാർ ഉന്നയിച്ചത്. 4 ജി സേവനം റദ്ദാക്കിയത് കേന്ദ്രം നയപരമായി എടുത്ത തീരുമാനമാണെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു. ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ രംഗത്തും ഇന്റർനെറ്റ് വേഗത കുറഞ്ഞത് തടസം സൃഷ്ടിച്ചിട്ടില്ല. ഇന്റർനെറ്റിന് സ്പീഡ് ഇല്ലാത്തത് കൊണ്ട് കൊവിഡ് രോഗ ബാധിതരാരും മരിച്ചിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. 4 ജി സേവനം ലഭിക്കാത്ത നിരവധി സ്ഥലങ്ങൾ രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫൗണ്ടേഷൻ ഒഫ് മീഡിയ പ്രൊഫഷണൽസ്, പ്രൈവറ്റ് സ്കൂൾസ് അസോസിയേഷൻ ഒഫ് ജമ്മു കശ്മീർ, സോയ്ബ് ഖുറേഷി എന്നിവരാണ് ഹർജി നൽകിയത്. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഹർജിയിൽ വാദം കേട്ടത്. ഹർജി വിധി പറയാനായി മാറ്റി.