തിരുവനന്തപുരം: നഗരത്തിലെ മൊത്ത വിതരണ മാർക്കറ്റായ ചാല സാധാരണ നിലയിലേക്ക്. എല്ലാ കടകളും ഇന്ന് തുറന്നു. തിരക്ക് കണക്കിലെടുത്ത് കർശനമായ സുരക്ഷാ നിർദ്ദേശങ്ങളോടെയാണ് കടകൾ തുറക്കാൻ അനുമതി നൽകിയത്.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് നേരത്തെ പ്രവർത്തനാനുമതി ഉണ്ടായിരുന്നത്.എങ്കിലും തിരക്ക് അനിയന്ത്രിതമായതോടെ പൊലീസ് ഇടപെട്ടിരുന്നു.എല്ലാ കടകളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയതിനു ശേഷമാണ് കച്ചവടം തുടങ്ങിയത്. ശക്തമായ സുരക്ഷ മുൻകരുതലുകളോടൊപ്പം കടുത്ത ഗതാഗത നിയന്ത്രണങ്ങളും ചാലയിൽ നടപ്പിലാക്കിയിട്ടുണ്ട്.
ചരക്ക് വാഹനങ്ങൾക്ക് മാത്രമേ മാക്കറ്റിനുളളിലേക്ക് പ്രവേശനമുളളൂ. പൊതുജനങ്ങൾക്ക് കിഴക്കേക്കോട്ടയിലൂടെ നടന്നു മാത്രമേ മാർക്കറ്റിലേക്ക് പ്രവേശിക്കാനാവൂ. ഇവരുടെ വാഹനങ്ങൾ മാർക്കറ്റിന് പുറത്ത് നിർത്തിയിടണം. നിയന്ത്രണങ്ങളോടെയാണെങ്കിലും കടകൾ തുറന്നതിന്റെ ആശ്വാസത്തിലാണ് കച്ചവടക്കാരും ഉപഭോക്താക്കളും .സുരക്ഷാ മുൻകരുതലുകളോടൊപ്പം തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ടോക്കൺ സംവിധാനം ഉൾപ്പെടുത്തുന്നതും പുതിയ കൗണ്ടറുകൾ സജ്ജീകരിക്കുന്നതടക്കമുളള ക്രമീകരണങ്ങൾ ഒരുക്കാനും വ്യാപാരികൾക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.