bolsonaro

സാവോപോളോ: ലാറ്റിനമേരിക്കയിൽ കൊവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ചിരിക്കുന്ന രാജ്യമാണ് ബ്രസീൽ. മരണനിരക്ക് ദിവസേന കുത്തനെ ഉയരുകയാണ്. ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞതിനാൽ ചികിത്സ കിട്ടാതെ പലരും വീടുകളിൽ മരിച്ചു വീഴുന്നു. മൃതദേഹങ്ങൾ സൂക്ഷിക്കാനിടമില്ലാത്തതിനാൽ കൂട്ടശവക്കുഴികളിലാണ് കൊവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കുന്നത്.

ഒടുവിൽ ആമസോൺ വനത്തിൽ വരെ കൂട്ടശവക്കുഴികൾ നിർമിക്കേണ്ട ഗതികേടിലെത്തിയിരിക്കുകയാണ് ബ്രസീലുകാർ. ലോകജനത മുഴുവനും ബ്രസീലിലേക്ക് ആശങ്കയോടെ ഉറ്റുനോക്കുമ്പോഴും ബ്രസീലിന്റെ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയ്ക്ക് യാതോരു കുലുക്കവുമില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ കടുത്ത വിരോധിയായ ബൊൽസൊനാരോ ജനപ്രിയനായിരുന്ന ആരോഗ്യമന്ത്രിയെ പുറത്താക്കി. പ്രസിഡന്റിന്റെ അനാവശ്യ ഇടപെടലുകളെ തുടർന്ന് നിയമകാര്യമന്ത്രി രാജിവച്ചു.

കൊവിഡിനെതിരെ പോരാടുന്ന ഗവർണർമാരെയെല്ലാം സ്ഥിരം വിമർശിക്കുന്നതാണ് ബൊൽസൊനാരോയുടെ മറ്റൊരു വിനോദം. പ്രസിഡന്റിന്റെ വിചിത്ര സ്വഭാവത്തിനെതിരെ ജനങ്ങൾ ശക്തമായ പ്രതിഷേധിക്കുന്നുണ്ടെങ്കിലും അതും ബൊൽസൊനാരോയ്ക്ക് വിഷയമല്ല. കൊവിഡ് ശക്തമാകുന്നതിലല്ല, മറിച്ച് രാജ്യത്ത് ഫുട്ബോൾ മത്സരം നടക്കാത്തതാണ് ഇപ്പോൾ ബൊൽസൊനാരോയ്ക്ക് വിഷമം. രാജ്യത്ത് നിറുത്തി വച്ചിരിക്കുന്ന ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കണമെന്നാണ് ബൊൽസൊനാരോ പറയുന്നത്.

ഫുട്ബോൾ താരങ്ങൾക്ക് നല്ല ശാരീരിക ക്ഷമതയുണ്ടായതിനാൽ കൊവിഡ് ബാധിച്ച് മരിക്കാനുള്ള സാദ്ധ്യത വളരെ കുറവാണെന്നാണ് ബൊൽസൊനാരോയുടെ കണ്ടുപിടുത്തം. ബ്രസീലിലെ ഫുട്ബോൾ ടൂർണമെന്റുകളെല്ലാം മാർച്ച് 15 മുതൽ നിറുത്തി വച്ചിരിക്കുകയാണ്. വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ ബ്രസീൽ അതിഭീകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന് ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനിടെയിലാണ് ഫുട്ബോൾ ക്ലബുകളും തൊഴിലില്ലായ്മയുടെ വക്കിലാണെന്നും കളിക്കളത്തിലേക്ക് മടങ്ങിയെത്താനാഗ്രഹിക്കുന്ന നിരവധി കളിക്കാരുണ്ടെന്നും ബൊൽസൊനാരോ പറയുന്നത്.

റേഡിയോ ഗ്വൈബയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് കായിക താരങ്ങളായതിനാൽ ഫുട്ബോൾ കളിക്കാർ കൊവിഡ് ബാധിച്ച് മരിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ബൊൽസൊനാരോ പറഞ്ഞത്. കാണികളില്ലാതെ മത്സരങ്ങൾ തുടങ്ങാനുള്ള ആലോചനയിലാണ് ബൊൽസൊനാരോ. എന്നാൽ കളിക്കാർ അതിന് തയാറാകുന്നില്ലെന്ന് ബൊൽസൊനാരോ തന്നെ പറയുന്നുമുണ്ട്. ഫുട്ബോൾ മത്സരങ്ങൾ തുടങ്ങേണ്ടത് തന്റെ മാത്രം ആഗ്രഹമല്ലെന്നും ബൊൽസൊനാരോ ചൂണ്ടിക്കാട്ടുന്നു. 101,826 പേർക്കാണ് ബ്രസീലിൽ ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചത്. 7,051 പേർ ഇതേവരെ മരിച്ചതായി ഔദ്യോഗിക രേഖകളിൽ പറയുന്നു. ഇന്നലെ മാത്രം 4,588 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.