pravasi

ന്യൂഡൽഹി: പ്രവാസികളുടെ മടങ്ങി വരവിൽ ആദ്യ ആഴ്ച ഇന്ത്യയിലെത്തുന്നത് 15,000 പേർ. ഗള്‍ഫില്‍ നിന്ന് 2700 പേരാണ് എത്തുക. ഗള്‍ഫിന് പുറമെ ആറ് രാജ്യങ്ങളിൽ നിന്ന് പ്രവാസികളെ എത്തിക്കാനുള്ള നടപടികളും കേന്ദ്ര സർക്കാർ ആരംഭിച്ചു. ദുബായ്, സൗദി, ഖത്തര്‍, കുവൈറ്റ്, ഒമാന്‍,ബഹ്റൈന്‍, അബുദാബി എന്നിവടങ്ങളിൽ നിന്നാണ് ആദ്യഘട്ടം പ്രവാസികളെത്തുക.

സിംഗപ്പൂര്‍, മലേഷ്യ, യു.എസ്.എ, ബ്രിട്ടന്‍, ഫിലിപ്പീന്‍സ്, ബംഗ്ലദേശ് എന്നി രാജ്യങ്ങളും ആദ്യഘട്ടത്തില്‍ ഉൾപ്പെടും. ക്വലാലംപൂരില്‍ നിന്ന് 500 പേരാണ് രാജ്യത്തേക്ക് മടങ്ങി വരുന്നത്.ഏഴ് കേന്ദ്രങ്ങളില്‍ നിന്നുളള വിമാനങ്ങളാണ് കേരളത്തിലെത്തുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് വിമാനമെത്തുക. കൊച്ചിയിലേക്ക് അബുദാബി, ദുബായ്, ദോഹ, മനാമ, മസ്കറ്റ്,ക്വലാലംപൂര്‍, ദമാം, ജിദ്ദ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും കോഴിക്കോട്ടേയ്ക്ക് ദുബായ്,റിയാദ്, കുവൈത്ത്, മനാമ തുടങ്ങി 15 സര്‍വീസുകളും പരിഗണനയില്‍ ഉണ്ട്. മെയ് ഏഴിന് ആദ്യ ദിനം കേരളത്തിലേക്ക് നാല് വിമാനങ്ങളാണ് എത്തുന്നത്.

അതേസമയം മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായുള്ള ഒരുക്കങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ മുഖ്യമന്ത്രി വിളിച്ച നിര്‍ണായകയോഗങ്ങള്‍ ഇന്ന് നടക്കും. വിമാനത്താവളങ്ങളില്‍ പ്രവാസികള്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ തുറമുഖങ്ങളിലും ഏര്‍പ്പെടുത്തുന്ന കാര്യവും ഉന്നതതലയോഗം ചര്‍ച്ച ചെയ്യും.