imran-khna-modi

ന്യൂഡൽഹി: ലോകം മുഴുവൻ കൊവിഡിനെതിരെ പോരാടുമ്പോള്‍ ചിലര്‍ ഭീകരവാദത്തിന്‍റെ വൈറസുകള്‍ വിതയ്ക്കുകയാണെന്ന് പ്രധാനമന്ത്രി. പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ചായിരുന്നു നരേന്ദ്ര മോദിയുടെ വാക്കുകൾ. ചേരിചേരാ പ്രസ്ഥാനത്തിന്‍റെ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് പാകിസ്ഥാനെതിരെ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. വൈറസ് വ്യാപനത്തിന് ഇടയിലും പാകിസ്ഥാന്‍ ഭീകരവാദത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കി വ്യാജപ്രചാരണവും പാകിസ്ഥാന്‍ നടത്തുന്നുവെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ മോദി പറഞ്ഞു.

ലോകരാജ്യങ്ങള്‍ ഈ അവസരത്തില്‍ ഒന്നിച്ച് നില്‍ക്കണമെന്ന് പറഞ്ഞ മോദി, മനുഷ്യന്‍ മുമ്പ് നേരിടാത്ത വെല്ലുവിളിയാണ് നിലവില്‍ അഭിമുഖീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.രാജ്യങ്ങളെ തമ്മില്‍ ശത്രുതയിലാക്കുന്ന രീതിയിലുള്ള വീഡിയോകളും സന്ദേശങ്ങളുമാണ് പാകിസ്ഥാനില്‍ നിന്ന് പ്രചരിക്കുന്നത്. ജമ്മുകാശ്മീരില്‍ നിയന്ത്രണ രേഖയില്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ ലംഘിക്കുകയാണ്. മുസ്ലീം വിഭാഗത്തിലുള്ളവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന നോമ്പുകാലമായിട്ട് പോലും പാകിസ്ഥാന്‍റെ നടപടികള്‍ ഇങ്ങനെയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.