police-

കോഴിക്കോട്: നാട്ടിൽപോകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഒാഫീസിനുമുന്നിൽ തടിച്ചുകൂടിയ മുന്നൂറോളം അന്യസംസ്ഥാന തൊഴിലാളികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. മുക്കത്തിനുസമീപം കൊടിയത്തൂർ പഞ്ചായത്ത് ഒാഫീസിനുമുന്നിൽ രാവിലെ എട്ടേമുക്കാലോടെയാണ് തൊഴിലാളികൾ തടിച്ചുകൂടിയത്. ഭക്ഷണവും ജാേലിയുമില്ലാതെ തങ്ങൾ കഷ്ടപ്പെടുകയാണെന്നും നാട്ടിലേക്ക് പോകാൻ എത്രയും പെട്ടെന്ന് സൗക്യമൊരുക്കണമെന്നുമായിരുന്നു തൊഴിലാളികൾ ആവശ്യപ്പെട്ടത്.

പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ വന്നതോടെയാണ് പൊലീസ് ലാത്തിവീശിയത്. ചില തൊഴിലാളികൾക്ക് ലാത്തിയടിയേറ്റതായാണ് വിവരം. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാട്സാപ്പ് വഴി പ്രചരിച്ച സന്ദേശമാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണം. സന്ദേശം പ്രചരിപ്പിച്ചവരെ കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

നിലവിൽ സംഘർഷം അയഞ്ഞിട്ടുണ്ട്. പൊലീസ് തൊഴിലാളികളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുകയാണ്.