തിരുവനന്തപുരം- ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും മടങ്ങിയെത്തുന്ന മലയാളികൾക്ക് ഹോം ക്വാറന്റൈൻ കർശനമാക്കാൻ ‘ലോക്ക് ദ ഹൗസ്' പദ്ധതിയുമായി ദുരന്തനിവാരണ അതോറിറ്റി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വീടുകളിൽ മടങ്ങിയെത്തിയവരും, ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റും നാളെ മുതൽ നാട്ടിലെത്തി ഒരാഴ്ചത്തെ ക്വാറന്റൈൻ വാസത്തിനുശേഷം വീട്ടിലെത്തുന്നവരും കൃത്യമായി ക്വാറന്റൈൻ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് ദുരന്തനിവാരണ അതോറിട്ടിയുടെ ലക്ഷ്യം.
ഹോം ക്വാറന്റൈനിൽ ഒരു വീഴ്ചയും ഉണ്ടാകാതിരിക്കാനാണ് ‘ലോക്ക് ദ ഹൗസ്’ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ പ്രത്യേക സ്റ്റിക്കർ പതിക്കും. ‘ഈ വീട് ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയിൽ'എന്നായിരിക്കും സ്റ്റിക്കർ. അനാവശ്യ സന്ദർശനങ്ങൾ തടയുകയാണ് ഇതിന്റെ ലക്ഷ്യം. ക്വാറന്റൈൻ വ്യവസ്ഥകളും ആരോഗ്യ വകുപ്പിന്റെ നിർദേശവും പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രാദേശികമായി നിരീക്ഷണവുമുണ്ടാകും.
ജനകീയ സമിതിയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ രണ്ടു പാളികളായുള്ള നിരീക്ഷണ സംവിധാനമാണ് ഒരുക്കുന്നത്. വാർഡ് അംഗത്തിന്റെ നേതൃത്വത്തിലുള്ള സമിതിക്കായിരിക്കും വാർഡുതലത്തിൽ ഈ പ്രവർത്തനത്തിന്റെ ചുമതല. അതിനു കീഴിൽ ഏതാനും വീടുകൾക്ക് പ്രത്യേക നിരീക്ഷണ സമിതിയുമുണ്ടാകും. ഇതിനു പുറമെയാണ് പൊലീസിന്റെ നിരീക്ഷണം. നേരിട്ടുള്ള നിരീക്ഷണത്തോടൊപ്പം മൊബൈൽ ആപ് ഉപയോഗിച്ച് വീഡിയോ കോൾ വഴിയും ക്വാറന്റൈനിൽ കഴിയുന്നവരുമായി പൊലീസ് ബന്ധപ്പെടും. ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിക്കുന്നവരെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റും.