ബംഗളൂരു: ലോക്ക് ഡൗൺ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്കായി 1610 കോടി രൂപയുടെ പ്രത്യേക പാക്കേജ് കർണാടക സർക്കാർ പ്രഖ്യാപിച്ചു. അലക്കുകാർ, ബാർബർമാർ, ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുളളവർക്ക് 5000 രൂപ സഹായം നൽകും. പച്ചക്കറി, പൂക്കർഷകർ എന്നിവർക്ക് 25000 രൂപവരെയാണ് സഹായം. അതേസമയം മദ്യവില 11 ശതമാനം കൂട്ടിയിട്ടുണ്ട്.
കൊവിഡ് പ്രതിരോധത്തിനുൾപ്പെടെ കൂടുതൽ പണം കണ്ടെത്താനാണിതെന്നാണ് സർക്കാർ ഭാക്ഷ്യം. അതിനിടെ ബംഗളൂരുവിൽ കുടുങ്ങിയ തൊഴിലാളികളെ കർണാടകത്തിലെ വിവിധ ജില്ലകളിലെത്തിക്കാനുളള സൗജന്യ ബസ് സർവീസ് നാളെയോടെ നിറുത്തുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ഇനി പ്രത്യേക പാസ് ആവശ്യമില്ലെന്ന് കർണാടക ഡി.ജി.പിയും അറിയിച്ചിട്ടുണ്ട്.
നോർക്ക റൂട്ട്സ് വെബ്‍സൈറ്റിൽ നിന്ന് ലഭിക്കുന്ന ഈ പാസ് ഉപയോഗിച്ച് ഇവർക്ക് കേരള അതിർത്തി വരെ യാത്രാ ചെയ്യാൻ കഴിയും. കർണാടകത്തിൽ നിന്നും നേരിട്ട് കേരളത്തിലേക്ക് പോകുന്നവർക്ക് മാത്രമാണ് ഈ നിർദേശം ബാധകം. ബംഗളൂരുവിൽ നിന്ന് മുത്തങ്ങയിലേക്ക് പോകുന്നവർ മൈസൂർ വഴിയുള്ള യാത്ര ഒഴിവാക്കണമെന്നും പകരം കനകപുര റോഡ് -ഗുണ്ടൽപേട്ട് വഴി പോകണമെന്നും കർണാടക ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ മൂലം രാജ്യത്തേറ്റവും കൂടുതൽ മലയാളികൾ കുടുങ്ങി കിടക്കുന്നത് കർണാടകയിലാണ്.