പാലക്കാട്: പാലിയേക്കര ടോൾ പ്ലാസയിലെ ബാരിയർ തകർത്ത് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ലോറി പൊലീസ് പിടിയിലായി. പാലക്കാട് വച്ചാണ് ലോറി കസ്റ്റഡിയിലായത്. ലോറി ഓടിച്ചിരുന്ന ഡ്രൈവർ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പിടിച്ചെടുത്ത ലോറിയിൽ സ്പിരിറ്റ് കണ്ടെത്താനായില്ല. ലോറിയ്ക്കകത്ത് പുകയില ഉത്പനങ്ങളായിരുന്നു എന്നാണ് മൊഴി.
കഴിഞ്ഞ ദിവസമാണ് പുലർച്ചെ മൂന്ന് മണിയ്ക്ക് ലോറി ബാരിയർ തകർത്ത് സ്‌പിരിറ്റുമായി കടന്നത്. എറണാകുളം തൃശൂര്‍ അതിര്‍ത്തിയില്‍ വച്ച് സ്‍പിരിറ്റ് കൈമാറ്റം നടക്കുമെന്ന വിവരത്തെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ടോണി ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ സ്വകാര്യ ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയ്ക്ക് സമീപം സ്‍പിരിറ്റുമായെത്തിയ സംഘം രക്ഷപ്പെട്ടു.
പാലിയേക്കര ടോള്‍പ്ലാസയില്‍ വച്ച് വാഹനത്തെ തടയാന്‍ ശ്രമച്ചെങ്കിലും ബാരിയര്‍ ഇടിച്ചുതകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് എക്സൈസ് പൊലീസിന്‍റെ സഹായം തേടി. ദേശീയപാതയില്‍ പലയിടത്തും പൊലീസ് കൈകാണിച്ചിട്ടും വാഹനം നിര്‍ത്തിയില്ല. തുടര്‍ന്ന് തൃശൂരില്‍ കുതിരാന്‍ കുമ്പള ഭാഗത്ത് വച്ച് പൊലീസ് വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും അതുംനടന്നില്ല.മംഗലം ഡാമിലേക്കുള്ള ഭാഗത്തേക്ക് രക്ഷപ്പെട്ട വാഹനം രണ്ട് ദിവസത്തിന് ശേഷമാണ് പിടികൂടുന്നത്.