college-of-engineering

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ സെമസ്റ്ററുകളുടെ പാഠഭാഗങ്ങൾ പൂ‌ർണമായി പഠിപ്പിച്ചശേഷം പരീക്ഷകൾ നടത്താൻ അക്കാഡമിക് കൗൺസിൽ യോഗം തീരുമാനിച്ചു. ക്ലാസുകളും പരീക്ഷകളും ലോക്ക് ഡൗൺ അവസാനിച്ചശേഷമേ നടത്തൂ. കോഴ്സ് പൂർത്തിയാക്കുന്ന യു.ജി, പി.ജി ടെർമിനൽ (ഫൈനൽ) സെമസ്റ്ററുകളിൽ 20 ദിവസം ക്ലാസുകളുണ്ടാകും. ശേഷം ഒമ്പതു ദിവസം പഠനത്തിന് അവധി നൽകിയശേഷം പരീക്ഷ നടത്തും. ഇന്റർമിഡിയറ്റ് സെമസ്റ്ററുകളിൽ 30 ദിവസം ക്ലാസുകൾ നടത്തും. തുടർന്ന് ഒമ്പതു ദിവസത്തെ സ്റ്റഡി ലീവിന് ശേഷമായിരിക്കും പരീക്ഷ. കൊവിഡ് 19 സ്ഥിതിഗതികൾ പരിശോധിച്ചശേഷമാകും ക്ലാസുകൾ. സിലബസിലോ കരിക്കുലത്തിലോ ചോദ്യപാറ്റേണിലോ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്നും തീരുമാനിച്ചു. ക്ലാസുകളുടെയും പരീക്ഷകളുടെയും തീയതികൾ ലോക്ക്ഡൗണിനു ശേഷം പ്രഖ്യാപിക്കും. യു.ജി.സി യുടെയും എ.ഐ.സി.ടി.ഇ യുടെയും നിർദ്ദേശങ്ങൾ കൂടി അക്കാഡമിക് കൗൺസിൽ പരിഗണിക്കുന്നുണ്ട്. ഇതിനുള്ള ശുപാർശകൾ സമർപ്പിക്കാൻ ഡോ. സി. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ അക്കാഡമിക് കൗൺസിൽ ഉപസമിതി രൂപീകരിച്ചു. ഫൈനൽ സെമസ്റ്റർ പരീക്ഷകളാണ് ആദ്യം നടത്തുക. ഉന്നത പഠന സാദ്ധ്യതകളും ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ ജോലി ലഭിച്ചവരുടെ തൊഴിലവസരങ്ങളും നഷ്ടമാകാത്ത രീതിയിൽ പരീക്ഷകൾ ക്രമീകരിക്കും.
വിവിധ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലുമായി ലോക്ക് ഡൗണിന്റെ ഭാഗമായി കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് ക്വാറന്റൈൻ കാലയളവുകൾക്കു വിധേയമായി പരീക്ഷകൾ എഴുതാനുള്ള അവസരമൊരുക്കും. അടുത്തയാഴ്ച വീണ്ടും അക്കാഡമിക് കൗൺസിൽ ചേരുന്നുണ്ട്.