തൃശൂർ: ചാലക്കുടിയിൽ എക്സൈസിനെയും പൊലീസിനെയും വെട്ടിച്ച് സ്പിരിറ്റ് കടത്തിയ കേസ് അട്ടിമറിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും യുവമോർച്ചയും രംഗത്ത്. ഉന്നതല അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ വി.എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.
ചാലക്കുടിയിൽ നിന്ന് സ്പിരിറ്റ് കടത്തിവന്ന മിനിലോറിയിൽ തവിട് മാത്രമായിരുന്നെന്നാണ് എക്സൈസിൻ്റെ വിശദീകരണം. ചിറ്റൂരിലെ പ്രാദേശിക രാഷ്ട്രീയ ഇടപെടൽ സംഭവത്തിന് പിന്നിലുണ്ടെന്നാണ് ആരോപണം. സി.സി ടി.വിയിൽ പതിഞ്ഞ വാഹനത്തിന് പകരം സമാനമായ മറ്റൊരുവാഹനമാണ് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിച്ചതെന്നും വിവരമുണ്ട്.
ചിറ്റൂരിലെ പ്രാദേശിക സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് അട്ടിമറിയെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ എക്സൈസ് ഓഫീസ് ഉപരോധിച്ചു.എക്സൈസ് സർക്കിൾ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ യുവമോർച്ച, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ടു.