തിരുവനന്തപുരം:വാഹന കൈമാറ്റവും ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച നടപടിക്രമങ്ങൾ മോട്ടോർ വാഹന വകുപ്പ് ലഘൂകരിച്ചതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
വാഹനം വിൽക്കുന്ന വ്യക്തിയും വാങ്ങുന്ന വ്യക്തിയും രണ്ടു ഓഫീസുകളുടെ പരിധിയിലാണെങ്കിൽ അപേക്ഷകർക്ക് നോ ഡ്യൂ സർട്ടിഫിക്കറ്റ് ലഭിക്കാനും കൈമാറ്റം രേഖപ്പെടുത്താനും രണ്ടു ഓഫീസുകളെയും സമീപിക്കേണ്ടി വരുന്നത് കാലതാമസം സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കാനാണിത് .
അപേക്ഷ 'വാഹൻ'
ഓൺലൈൻ മുഖേന
*വാഹന ഉടമയും വാഹനം വാങ്ങുന്ന വ്യക്തിയും സംയുക്തമായി "വാഹൻ" ഓൺലൈൻ സംവിധാനം മുഖേന അപേക്ഷ നൽകണം. രണ്ടുപേരുടെയും മൊബൈൽ ഫോണിൽ വരുന്ന പകർപ്പും അപ് ലോഡ് ചെയ്യണം.
*വിൽക്കുന്ന വ്യക്തിയുടെയോ വാങ്ങുന്ന വ്യക്തിയുടെയോ ഇഷ്ടാനുസരണം ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ഓഫീസ് തിരഞ്ഞെടുക്കാം.
*അപേക്ഷയോടും അനുബന്ധ രേഖകളോടുമൊപ്പം ആർ.സി ബുക്ക് അയയ്ക്കാൻ സ്പീഡ് പോസ്റ്റിനു ആവശ്യമായ സ്റ്റാമ്പ് പതിച്ച തപാൽ കവർ തപാൽ മുഖേന അയയ്ക്കണം.
*ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിലേ ഓൺലൈൻ ടോക്കണെടുത്ത് നേരിട്ട് അപേക്ഷ സമർപ്പിക്കാവൂ . ഇത്തരം അപേക്ഷകളിൽ മുൻഗണനാക്രമമനുസരിച്ച് തീർപ്പ് കൽപിക്കും.
*നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം പൂർത്തിയാക്കി പുതിയ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പുതിയ ഉടമസ്ഥന് തപാൽ മുഖേന അയയ്ക്കും.
*വാഹനത്തിന്റെ നിലവിലെ രജിസ്റ്ററിംഗ് അതോറിറ്റിക്ക് സംസ്ഥാനത്തിനകത്തെ മറ്റേതൊരു രജിസ്റ്ററിങ് അതോറിറ്റിയുടെ അധികാര പരിധിയിലേക്കും വാഹന കൈമാറ്റം രേഖപ്പെടുത്താൻ അധികാരം
*വാഹനങ്ങളുമായി ബന്ധപ്പെട്ട് ആർ.ടി.ഓഫീസുകളിലെ എല്ലാ അപേക്ഷകളും ഇനി ഓഫീസ് പരിസരത്ത് പ്രത്യേകം സ്ഥാപിച്ച പെട്ടിയിലും നിക്ഷേപിക്കാം.