തിരുവനന്തപുരം: ലോക്ക്ഡൗൺ പിൻവലിച്ചതിനുശേഷം സംസ്ഥാനത്ത് മദ്യവില കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്.. സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. മദ്യത്തിന്മേലുള്ള നികുതി കൂട്ടാനാണ് ആലോചന. നിലവിൽ മദ്യത്തിന് ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
ലോക് ഡൗൺ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചതിനെ തുടർന്ന് മദ്യവില്പന പുനരാരംഭിച്ച ഡൽഹിയും ഉത്തർപ്രദേശും നികുതി കൂട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനവും നികുതി കൂട്ടാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗമാണ് മദ്യവില്പന. ലോക്ക് ഡൗൺ നിലവിൽവന്നതോടെ മദ്യവില്പനശാലകളും ബാറുകളും പൂട്ടി. ഇതോടെ സംസ്ഥാനത്തിന്റെ വരുമാനം കുത്തനെ താഴ്ന്നു. ശമ്പളവും പെൻഷനും കൊടുക്കാനുള്ള പണം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുകയാണ്.
ഈ സാഹചര്യത്തിൽ പിടിച്ചു നിൽക്കാൻ മദ്യനികുതി കൂട്ടണമെന്ന നിർദ്ദേശം ധനവകുപ്പാണ് മുന്നോട്ട് വച്ചിരിക്കുന്നത്. രാഷ്ട്രീയ തീരുമാനത്തിന്റെ കൂടെ അടിസ്ഥാനത്തിലാകും തുടർനടപടി.