മംഗളൂരു: നാട്ടിലേക്ക് പോകാൻ ട്രെയിൻ ആവശ്യപ്പെട്ട് മംഗളൂരുവിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വൻ പ്രതിഷേധം. നൂറുകണക്കിന് തൊഴിലാളികൾ റെയിൽവേ സ്റ്റേഷനിൽ കുത്തിയിരിക്കുകയായിരുന്നു. ഇവരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
രാവിലെ മുതൽ തൊഴിലാളികൾ കൂട്ടമായി മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കെത്തി. ഇവർ റെയിൽവേ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു.ക്യാമ്പുകളിൽ ഭക്ഷണമില്ലെന്നും നാട്ടിലെത്താൻ ട്രെയിൻ ഏർപ്പാടക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.തൊഴിലാളികളെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചതോടെ പൊലീസുമായി വാക്കേറ്റമുണ്ടായി.
ദക്ഷിണ കന്നഡ ജില്ലാ കളക്ടർ റെയിൽവേ സ്റ്റേഷനിലെത്തി തൊഴിലാളികളോട് സംസാരിച്ച് മൂന്ന് ദിവസത്തിനുളളിൽ ട്രെയിൻ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അടങ്ങിയത്. തൊഴിലാളികളെ പിന്നീട് ക്യാമ്പുകളിലേക്ക് മാറ്റി.
പ്രത്യേക ട്രെയിനുകളിൽ പോകാൻ തൊഴിലാളികൾ ദിവസങ്ങൾക്ക് മുൻപ് രജിസ്ട്രഷൻ പൂർത്തിയാക്കിയിരിക്കുകയായിരുന്നു . എന്നാൽ അപ്രതീക്ഷിതമായി കർണാടക സർക്കാർ ട്രെയിനുകൾ റദ്ദാക്കുകയായിരുന്നു. തീരുമാനം ഇന്നലെ സർക്കാർ മാറ്റിയെങ്കിലും പുതിയ ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടില്ല. ഈയാഴ്ച നൂറ് ട്രെയിനുകളാണ് കർണാടക ആവശ്യപ്പെട്ടിരിക്കുന്നത്. ട്രെയിനുകൾ റദ്ദാക്കിയ കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരുന്നത്.വൻകിട നിർമ്മാണ കമ്പനികളുടെ ആവശ്യം മാത്രംനോക്കിയാണ് സർക്കാർ ട്രെയിനുകൾ റദ്ദാക്കിയതെന്നാണ് ആക്ഷേപം.