തിരുവനന്തപുരം- ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ദൗർലഭ്യം മുതലെടുത്ത് സംസ്ഥാനത്ത് സിമന്റിന് കൊള്ളവില ഈടാക്കിയ കോഴിക്കോട്ടെ രണ്ട് കടകൾ വിജിലൻസ് പൂട്ടിച്ചു. കോഴിക്കോട് താമരശേരി ഈങ്ങപ്പുഴയിലെ മടൈക്കൽ ഹാർഡ് വെയർ,പറമ്പിൽ ബസാറിലെ ഭാരതീ സ്റ്റീൽസ് ആന്റ് സിമന്റ്സ് എന്നീ സ്ഥാപനങ്ങളാണ് പൂട്ടിയത്. സർക്കാർ നിശ്ചയിച്ച നിരക്കിൽ നിന്ന് 40 രൂപ മുതൽ 80 രൂപവരെ അധികമായി ഈടാക്കിയതിനാണ് നടപടി. സംസ്ഥാനത്ത് മറ്റ് പല സ്ഥലങ്ങളിലും സിമന്റുൾപ്പെടെയുള്ള നിർമ്മാണ വസ്തുക്കൾക്ക് കൊള്ളവില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കട്ട, മണൽ, കമ്പി, മെറ്റൽ, ചല്ലി എന്നിവയുടെ വ്യാപാരവുമായി ബന്ധപ്പെടുന്നവരെ വിജിലൻസ് നിരീക്ഷിച്ച് വരികയാണ്.. വരുംദിവസങ്ങളിൽ ഈ മേഖലയിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് വിജിലൻസ് മേധാവി അനിൽകാന്ത് അറിയിച്ചു..

അമിതവില, കരിഞ്ചന്ത,പൂഴ്ത്തിവയ്പ്പ് എന്നിവ തടയാൻ മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 124 കടകൾക്കെതിരെ നടപടി സ്വീകരിച്ചു.

സംസ്ഥാനമൊട്ടാകെ 239 വ്യാപാര സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടന്നത്. തിരുവനന്തപുരത്ത് 22ഉം കൊല്ലത്ത് 23 ഉം ഇടുക്കിയിലും ആലപ്പുഴയിലും 15ഉം കാസർകോട് 12 ഉം കൊല്ലത്ത് 10ഉം വ്യാപാര സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. നിത്യോപയോഗ സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നതായും, ചിലർ വൻതോതിൽ സാധനങ്ങൾ സംഭരിക്കുന്നതായും പരിശോധനയിൽ വ്യക്തമായി.

മിക്ക വ്യാപാര സ്ഥാപനങ്ങളിലും വില വിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും അമിത വില ഈടാക്കുന്നതായും പരിശോധനയിൽ തെളഞ്ഞു. വിജിലൻസ് ഐ.ജി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വിജിലൻസ് ഇന്റലിജൻസ് എസ്.പി. ഇ.എസ്. ബിജുമോനും സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിജിലൻസ് യൂണിറ്റ് മേധാവികളും പങ്കെടുത്തു