തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ആരംഭിച്ചു. ഈ ഞായറാഴ്ച മുതൽ എല്ലാ ഞായറാഴ്ചകളിലും സമ്പൂർണ ലോക്ക്ഡൗൺ പാലിക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അവശ്യ സാധനങ്ങൾ, പാൽ,പത്രം തുടങ്ങിയവയുടെ വിതരണത്തിന് ലോക്ക് ഡൗൺ ബാധകമല്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഞായറാഴ്ച തുറക്കാൻ അനുമതിയുണ്ടാവും. മെഡിക്കൽ ആവശ്യങ്ങൾക്കും കൊവിഡ് പ്രതിരോധത്തിലുളള സന്നദ്ധ പ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പുറത്തിറങ്ങാൻ അനുവാദമുണ്ട്. മറ്റുള്ളവർക്ക് പൊലീസ് പാസ് നിർബന്ധമാണ്.
ഹോട്ടലുകളിൽ രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ പാർസൽ സർവ്വീസും രാത്രി 10 വരെ ഓണ്‍ലൈൻ പാർസലും അനുവദിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപ്പറേഷനിലെ പ്രധാന റോഡുകൾ രാവിലെ 5 മണി മുതൽ രാവിലെ 10 മണി വരെ അടച്ചിടും. ആളുകൾക്ക് നടക്കാനും സൈക്കിൾ ഉപയോഗിക്കാനും അനുമതിയുണ്ടാവും. എന്നാൽ, വാഹനങ്ങൾ അനാവശ്യമായി ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കും ലോക്ക് ഡൗൺ ഇളവ് ബാധകമാണ്. അതേസമയം ചരക്കുവാഹനങ്ങളുടെ നീക്കത്തിന് ഇളവുകളുണ്ടാവും.