ന്യൂഡല്‍ഹി: വടക്കന്‍ സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ശനിയാഴ്ച ഇന്ത്യന്‍ ചൈനീസ് സൈനികര്‍ തമ്മിൽ സംഘർഷം നടന്നതായി വിവരം. നാകുലാ സെക്ടറിന് സമീപത്താണ് ഇരുവശത്തുമുള്ള സൈനികര്‍ തമ്മില്‍ അക്രമണസ്വഭാവത്തോടെ ഉന്തുംതള്ളുമുണ്ടായത്. ഇരുഭാഗത്തും ചെറിയ പരിക്കുകള്‍ സംഭവിച്ചതായും വിവരമുണ്ട്.
സംഘര്‍ഷത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്കും ഏഴ് ചൈനീസ് സൈനികര്‍ക്കും പരിക്കേറ്റു. പ്രാദേശിക തലത്തില്‍ ആശയവിനിമയം നടത്തി സംഘര്‍ഷം അവസാനിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം സംഘര്‍ഷം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആദ്യമായിട്ടല്ല സൈനികര്‍ ഏറ്റുമുട്ടുന്നത്. നേരത്തെ ഡോക്ലാമിലും മറ്റുമായി സൈനികര്‍ തമ്മില്‍ കല്ലേറ് നടത്തുകയും നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തിരുന്നു.150 ഓളം സൈനികര്‍ സംഘര്‍ഷ സമയത്ത് ഇവിടെയുണ്ടായിരുന്നു.