ന്യൂഡൽഹി: നാട്ടിലേക്ക് മടങ്ങനാവാതെ ഡൽഹിയിൽ കുടുങ്ങിയ മലയാളി നഴ്സുമാരെ തിരികെയെത്തിക്കാനുള്ള നടപടികൾ ശക്തമായി. നഴ്സുമാരെ നാട്ടിലെത്തിക്കാൻ ഡൽഹി, കേന്ദ്ര സർക്കാരുകളുമായി കേരള ഹൗസ് റസിഡൻ്റ കമ്മീഷണർ സംസാരിച്ചു. ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് വരുന്ന പ്രത്യേക തീവണ്ടിയിൽ ഇവരെ തിരികെ കൊണ്ടു വരാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്.
തൊഴില്‍ നഷ്ടപ്പെട്ട് ഡൽഹിയിൽ മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഇരുപത്തിയഞ്ചിലേറെ മലയാളി നഴ്സുമാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. വണ്ടിപിടിച്ചു പോകാനാണ് നോര്‍ക്കയില്‍ നിന്നു കിട്ടിയ മറുപടിയെന്ന് മലയാളി നഴ്സുമാര്‍ പറയുന്നു. സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സോബിയ ഏഴുമാസം ഗര്‍ഭിണിയാണ്. നാട്ടിലേക്കു മടങ്ങാന്‍ രണ്ടു മാസം മുമ്പാണ് ജോലി രാജിവച്ചത്. രാജ്യം അടച്ചതോടെ പോക്ക് മുടങ്ങി. വീട്ടുകാര്‍ അയച്ചു നല്‍കുന്ന പണം കൊണ്ടാണ് സ്വകാര്യ ഹോസ്റ്റലില്‍ ജീവിക്കുന്നത്.
അഞ്ചുമാസം ഗര്‍ഭിണിയാണ് ലിന്‍റ. ലോക്ഡൗണില്‍ ചെക്കപ്പ് മുടങ്ങി. 25 പേരുള്ള ഹോസ്റ്റലിലാണ് ഇവർ താമസിക്കുന്നത്. നാട്ടിലേക്ക് പോകാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരാണ് ഇവരെല്ലാം.
ജയ്പൂരില്‍ 25 മലയാളി വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഹോസ്റ്റലുകള്‍ നിരീക്ഷണ കേന്ദ്രങ്ങളാക്കിമാറ്റാന്‍ നിര്‍ദ്ദേശം വന്നതോടെ പെരുവഴിയിലിറങ്ങേണ്ടി വരുമെന്ന ആശങ്കയാണിവര്‍ക്ക്. ഡൽഹിയില്‍ മാത്രം അയ്യായിരത്തോളം ആളുകൾ നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.