തിരുവനന്തപുരം: മാതൃദിനത്തിൽ അമ്മയെക്കുറിച്ച് വികാരനിർഭരമായ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതൊരു വ്യക്തിയെയും പോലെ തന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചത് അമ്മയാണെന്ന് മുഖ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ചു. അമ്മ പകർന്നുതന്ന ആത്മബലമാണ് രാഷ്ട്രീയ ജീവിതത്തിന് അടിത്തറയായത്. അച്ഛന്റെ രോഗവും നേരത്തേയുള്ള മരണവും കാരണം കുടുംബത്തിന്റെ ചുമതല സ്വന്തം ചുമലിലേറ്റിയ അമ്മ സധൈര്യം ആ ഉത്തരവാദിത്വം നിറവേറ്റിയെന്നും പിണറായി കുറിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
പ്രസവിച്ച പതിനാലു മക്കളിൽ 11 പേരെയും നഷ്ടപ്പെട്ട കല്യാണിയുടെ ഏറ്റവും ഇളയ മകനായാണ് ഞാൻ വളർന്നത്. പ്രതിസന്ധികൾക്കിടയിലും അമ്മയെന്നെ പഠിപ്പിച്ചു. "തോൽക്കുംവരെ പഠിപ്പിക്കണം" എന്ന് അദ്ധ്യാപകൻ പറഞ്ഞപ്പോൾ അമ്മ നിശ്ചയദാർഢ്യത്തിന്റെ താങ്ങുമായി കൂടെനിന്നു. അമ്മയുടെ അടുത്തിരുന്ന് അമ്മയ്ക്കു വേണ്ടി പുസ്തകങ്ങൾ ഉറക്കെ വായിച്ചു കൊടുത്താണ് വായന ശീലിച്ചത്.
ആ ശീലമാണ് രാഷ്ട്രീയ വിദ്യാഭ്യാസത്തിനു തുണയായത്. അമ്മയ്ക്ക് വേണ്ടി സവിശേഷമായി മാറ്റിവയ്ക്കുന്ന ഈ ദിനവും ചിന്തയും ചുറ്റുപാടിലും പ്രയാസം അനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്നതിന്റേതാകാതെ തരമില്ല. അതിതീവ്രമായ പ്രതിസന്ധിയിലൂടെ നാട് കടന്നു പോകുമ്പോൾ അസാധാരണമായ ഊർജ്ജത്തോടെ പൊരുതി മുന്നേറിയേ മതിയാകൂ.
നമ്മുടെ തൊട്ടരികിൽ, നമ്മുടെ ഓർമ്മകളിൽ അമ്മമാരുള്ളിടത്തോളം ത്യാഗത്തിന്റെയും ആത്മവീര്യത്തിന്റെയും ഉദാത്ത മാതൃകകൾ തിരഞ്ഞ് മറ്റെങ്ങും പോകേണ്ടതില്ല. ഈ മാതൃദിനത്തിൽ നന്ദിപൂർവ്വം അമ്മയെ സ്‌മരിക്കുന്നു. എല്ലാ അമ്മമാരോടും നന്ദി പറയുന്നു. മാതൃത്വത്തിന്റെയും മൂർത്ത ഭാവങ്ങളായ ത്യാഗവും കാരുണ്യവും ധീരതയും ചേർത്തുപിടിച്ച് ഈ സമയത്തെയും മറികടന്നു നമുക്ക് ഒരുമിച്ചു മുന്നോട്ടു പോകാം.