train-

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിൻ സര്‍വീസുകള്‍ റെയില്‍വെ പുനരാരംഭിക്കുന്നു. നാളെ മുതല്‍ സ്പെഷ്യൽ ട്രെയിനുകളുടെ സര്‍വീസ് തുടങ്ങും. ആദ്യഘട്ടമെന്ന നിലയില്‍ ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്കും തിരിച്ചും പ്രത്യേക സര്‍വീസ് നടത്തും.

ഓണ്‍ലൈനില്‍ മാത്രമായിരിക്കും ടിക്കറ്റ് വിതരണം. റെയിൽവെ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടർ ഉണ്ടായിരിക്കില്ല. റിസര്‍വേഷന്‍ ഇന്ന് വൈകീട്ട് നാലിന് തുടങ്ങും. ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റില്‍ ബുക്ക് ചെയ്യാം. യാത്രക്കാര്‍ ഒരു മണിക്കൂര്‍ മുമ്പെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ എത്തണം.

യാത്രക്കാര്‍ മുഖാവരണം ധരിക്കണമെന്ന നിബന്ധനയുണ്ട്. യാത്രയ്ക്ക് മുന്നോടിയായി ശരീരോഷ്മാവ് പരിശോധിക്കും. രോഗലക്ഷണമില്ലാത്തവരെ മാത്രമേ റെയില്‍വേ സ്റ്റേഷനിലേക്ക് കടത്തിവിടുകയുള്ളൂവെന്ന് റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു.

എല്ലാ രാജധാനി റൂട്ടുകളിലും സര്‍വീസുണ്ടാകും. മുഴുവന്‍ എ.സി. കോച്ചുകളുള്ള വണ്ടിയിലെ യാത്രയ്ക്ക് സൂപ്പര്‍ഫാസ്റ്റ് തീവണ്ടികളുടെ നിരക്കായിരിക്കും ഈടാക്കുക. എ.സി. കോച്ചില്‍ പതിവുള്ള പുതപ്പുകളുംമറ്റും നല്‍കില്ല. മുന്‍കരുതലെന്നനിലയില്‍ താപനില അല്പം ഉയര്‍ത്തിവയ്ക്കും. പരിമിതമായ തോതില്‍ സ്റ്റോപ്പുകള്‍ അനുവദിക്കും. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ട റെയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ല. പ്ലാറ്റ് ഫോം ടിക്കറ്റ് അടക്കം മറ്റൊരു ടിക്കറ്റും കൗണ്ടറുകളില്‍ വിതരണംചെയ്യില്ല. സാധുതയുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകളുമായി എത്തുന്ന യാത്രക്കാര്‍ക്ക് മാത്രമായിരിക്കും റെയില്‍വേ സ്റ്റേഷനില്‍ പ്രവേശനം.

ആദ്യഘട്ടത്തിന് ശേഷം കോച്ചുകളുടെ ലഭ്യത അനുസരിച്ച് പുതിയ റൂട്ടുകളില്‍ പുതിയ ട്രെയിൻ സര്‍വീസുകള്‍ ആരംഭിക്കും. കൊവിഡ് ആരോഗ്യപരിപാലനകേന്ദ്രം ഒരുക്കാനായി 20,000 കോച്ചുകള്‍ മാറ്റി വച്ചിട്ടുണ്ട്. കൂടാതെ മറുനാടന്‍ തൊഴിലാളികള്‍ക്കായി 300 ശ്രമിക് ട്രെയിനുകളും ഓടും.