ന്യൂഡൽഹി: മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ രാജ്യത്ത് ഇനിയുള്ള നിയന്ത്രണങ്ങൾക്കും ഇളവുകൾക്കും മേൽ ഏകദേശ ധാരണ ഇന്നുണ്ടായേക്കും. രാജ്യമാകെ ഒരേ സ്വഭാവത്തില്‍ ലോക്ഡൗണ്‍ ഇനി തുടരാന്‍ കഴിയില്ലെന്നാണ് സര്‍ക്കാരിന് മുന്നിലുള്ള നിര്‍ദേശം. സാമ്പത്തികമേഖലയ്ക്ക് ഉണര്‍വേകും വിധത്തില്‍ ഇളവുകള്‍ വേണമെന്ന് ചീഫ് സെക്രട്ടറിമാര്‍ കാബിനറ്റ് സെക്രട്ടറിയെ ഇന്നലെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.
തീവ്രബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരുന്നതിനൊപ്പം ഗ്രീന്‍, ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നത് സർക്കാർ പരിഗണനയിലുണ്ട്. ആഭ്യന്തര വിമാന സര്‍വീസ് വൈകാതെ ആരംഭിക്കണമെന്ന നിലപാടിലാണ് വ്യോമയാനമന്ത്രാലയം. ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ ഘട്ടംഘട്ടമായി പുന:രാരംഭിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു കഴിഞ്ഞു.
രാജ്യത്തെ രോഗബാധയുടെ അമ്പത് ശതമാനമുള്ള ഡല്‍ഹി, പൂന്നെ, മുംബയ്, അഹമ്മദാബാദ്, ചെന്നൈ നഗരങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും. രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജ്, അന്യസംസ്ഥാന തൊഴിലാളികളുടെയും പ്രവാസികളുടെയും മടക്കം എന്നിവയുടെ കാര്യത്തിലും തീരുമാനമുണ്ടാകേണ്ടതുണ്ട്.