valayar-checkppost

പാലക്കാട്: പാസില്ലാതെ വരുന്നവരെ സംസ്ഥാനത്തിന്റെ അതിർത്തികളിൽ തടയുമെന്ന് സർക്കാർ ആവർത്തിച്ച് അറിയിച്ചിട്ടും പാസില്ലാതെ എത്തുന്നവർ നിരവധി. വാളയാർ അതിർത്തിയിൽ ഇതുവരെ പത്തിലധികംപേരാണ് പാസില്ലാതെ എത്തിയത്. ചെന്നൈയിൽ നിന്ന് പാസുള്ള സംഘത്തോടൊപ്പം എത്തിയവരാണിവർ. അതിർത്തിക്കപ്പുറത്ത് കാത്തിരിക്കുന്ന ഇവരെ അതിർത്തി കടത്തിവിടില്ലെന്ന് അധികൃതർ വ്യക്തമാക്കി.


അതേസമയം,കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വാളയാർ ചെക്ക് പോസ്റ്റിൽ തിരക്ക് കുറവാണ്. ഇന്ന് മുതൽ കൃത്യമായ തീയതിയും സമയവും ഉൾപ്പെട്ടയുള്ള സർക്കാരിന്റെ യാത്രാ പാസില്ലാത്തവർക്ക് വാളയാർ അതിർത്തി കടക്കാനാവില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിരുന്നു. അതിർത്തിയിൽ എത്തിയ ശേഷം പാസ് അനുവദിക്കില്ലെന്നും അറിയിച്ചിരുന്നു. ഇതാണ് തിരക്ക് കുറയാൻ കാരണമെന്നാണ് കരുതുന്നത്.


വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ ഇന്ന് പാസില്ലാതെ എത്തിയ രണ്ട് പേരെ അധികൃതർ തിരിച്ചയച്ചു. ഇവിടെയും പാസില്ലാതെ വരുന്നവർ തീരെ കുറഞ്ഞെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മുത്തങ്ങ അതിർത്തിയിൽ ഇന്ന് മുതൽ 10 കൗണ്ടറുകൾ കൂടി അധികം പ്രവർത്തിക്കും. 1000 പേരെ വരെ ഒരു ദിവസം കടത്തിവിടും. തലപ്പാടി അതിർത്തിയിലും പാസില്ലാതെ എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.