pic

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഹയർ സെക്കൻഡറി മൂല്യ നിർണ്ണയ ക്യാമ്പുകൾ ആരംഭിക്കും. അതേസമയം ക്യാമ്പുകൾ തുടങ്ങാനിരിക്കെ എതിർപ്പുമായി പ്രതിപക്ഷ അദ്ധ്യാപക സംഘടനകള്‍ രംഗത്തെത്തി. ലോക്ക് ഡൗണ്‍ നിലനില്‍ക്കെ നൂറുകണക്കിന് അദ്ധ്യാപകര്‍ ഒരുമിച്ചിരുന്ന് മൂല്യനിര്‍ണയം നടത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് ആരോപണം.

സംസ്ഥാനത്താകെ ഇരുപതിനായിരത്തിലേറെ അദ്ധ്യാപകര്‍ക്കാണ് ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കേണ്ടത്. സംസ്ഥാനത്താകെ ഹയര്‍സെക്കന്‍ഡി വിഭാഗത്തില്‍ 92 മൂല്യനിര്‍ണയ ക്യാമ്പുകളാണുളളത്. ലോക്ക് ഡൗണ്‍ നിലനില്‍ക്കെ ഈ ക്യാമ്പുകളില്‍ ബുധനാഴ്ച മൂല്യനിര്‍ണയം തുടങ്ങാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഒരു ക്യാമ്പുകളില്‍ കുറ‌ഞ്ഞത് 300 അദ്ധ്യാപകര്‍ എന്ന കണക്കില്‍ 14 ജില്ലകളിലായി 20000ത്തോളം അദ്ധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കേണ്ടി വരും. പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാൽ ക്യാമ്പുകളിൽ എത്തുക പ്രായോഗികമല്ലെന്ന് അധ്യാപകര്‍ പറയുന്നു.

ഇത്രയധികം ആളുകൾക്ക് സാമൂഹ്യ അകലം പാലിച്ച് ജോലി ചെയ്യാനാകില്ലെന്നതും പ്രശ്നമാണ്.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ മൂന്ന് പരീക്ഷകള്‍ ലോക്ക് ഡൗണ്‍ മൂലം നടത്താനായിട്ടില്ല. ഈ പരീക്ഷകള്‍ 22 ന് ശേഷം നടത്താനാണ് ധാരണ. പരീക്ഷകള്‍ പോലും പൂര്‍ത്തിയാകും മുമ്പ് മൂല്യനിര്‍ണയം തിരക്കിട്ട് തുടങ്ങേണ്ട സാഹചര്യമെന്തെന്നാണ് അദ്ധ്യാപകരുടെ ചോദ്യം.