തിരുവനന്തപുരം: മേയ് 17ന് ശേഷം സംസ്ഥാനത്ത് നടപ്പാക്കാനുള്ള ഇളവുകളെ സംബന്ധിച്ച് കേരളം കേന്ദ്രത്തിന് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. മാർഗനിർദേശങ്ങളിൽ ഉചിതമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം വേണമെന്നാണ് സംസ്ഥാന സ്വീകരിച്ചിരിക്കുന്ന നിലപാട്.
വിദഗ്‌ദ്ധ സമിതിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് മുഖ്യമന്ത്രിയുടെ നേതൃത്തിൽ അവലോകന യോഗം ചേർന്ന് ഇക്കാര്യത്തിൽ കേന്ദ്രത്തിന് നൽകുന്ന റിപ്പോർട്ടിന്മേൽ തീരുമാനമെടുക്കും.ഇതിന് ശേഷം കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. റെഡ്സോൺ ഒഴികെയുള്ള മേഖലകളിൽ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കണം, ഓട്ടോറിക്ഷകൾ അനുവദിക്കണം,യാത്രക്കാരുടെ എണ്ണം പരിമതിപ്പെടുത്തണം. വ്യവസായവാണിജ്യ സംരഭങ്ങൾ പ്രവർത്തിപ്പിക്കാൻ ഇളവുകൾ വേണം.
അന്തർ സംസ്ഥാന യാത്രകൾ നിയന്ത്രണങ്ങൾക്ക് വിധേയമാകണം, സമൂഹ വ്യാപനം തടയാനായി ഓൺലൈൻ ട്രെയിൻ ബുക്കിംഗ് അവസാനിപ്പിക്കണം, സംസ്ഥാനത്തിന്റെ രജിസ്ട്രേഷൻ പരിഗണിച്ച് ടിക്കറ്റ് അനുവദിക്കണം, കേരളത്തിലേക്കുള്ള സ്‌പെഷ്യൽ ട്രെയിനുകൾക്ക് കേരളത്തിൽമാത്രം സ്റ്റോപ് അനുവദിക്കണം എന്നിവയാണ് കേരളം ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.
സാമൂഹ്യ അകലം ഉറപ്പ് വരുത്തി മദ്യ വിൽപ്പന ആരംഭിക്കാനും കേരളത്തിന് ആലോചനയുണ്ട്. ഇതിനായി മൊബൈൽ ആപ്പ് സേവനം പ്രയോജനപ്പെടുത്തണം. വരുമാനത്തിലെ നഷ്ടവും ചെലവിലെ വൻ വർദ്ധനയുംമൂലം സംസ്ഥാനം ഞെരുങ്ങുകയാണ്. വായ്പാപരിധി ഉയർത്തിയും കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ ഫണ്ട് ലഭ്യമാക്കിയും ഇതിനെ മറികടക്കാൻ സഹായിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.