bjp

അഹമ്മദാബാദ്: ഗുജറാത്തിൽ മന്ത്രി ഭൂപേന്ദ്രസിംഗ് ചുദാസാമയുടെ 2017-ലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചുവെന്നും മന്ത്രിപദവി ദുരുപയോഗം ചെയ്‌തെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രൂപാണി മന്ത്രിസഭയിലെ മുതിർന്ന കാബിനറ്റ് അംഗമായ ഭൂപേന്ദ്രസിംഗ് ചുദാസാമയ്ക്കെതിരെയുള്ള നടപടി ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്.


429 പോസ്റ്റൽ ബാലറ്റ് വോട്ടുകൾ അനധികൃതമായി റദ്ദാക്കിയെന്നുളള കോൺഗ്രസ് സ്ഥാനാർത്ഥി അശ്വിൻ റാത്തോഡ് ഉന്നയിച്ച വാദം ഹൈക്കോടതി ശരിവച്ചാണ് കോടതി തിരഞ്ഞെടുപ്പുവിജയം അസാധുവാക്കിയത്. വെറും 327 വോട്ടുകൾക്കായിരുന്നു 2017-ൽ അഹമ്മദാബാദിലെ ധോൽക മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 2018-ജനുവരി 17-നാണ് വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചെന്ന കേസ് ഹൈക്കോടതിയിലെത്തുന്നത്.


റിട്ടേണിംഗ് ഓഫീസറും ധോൽക ഡെപ്യൂട്ടി കളക്ടറുമായ ധവൽ ജാനിയാണ് വോട്ടെണ്ണലിൽ കൃത്രിമം നടത്തിയതെന്നാണ് അശ്വിൻ റാത്തോഡ് കോടതിയെ ധരിപ്പിച്ചത്.വിചാരണയിൽ കോടതിക്ക് ഇക്കാര്യം ബോധ്യപ്പെടുകയായിരുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിലെ വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ചിരുന്നു