pic

തിരുവനന്തപുരം : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അമിതവില, കരിഞ്ചന്ത,പൂഴ്ത്തിവയ്പ്പ് എന്നിവ തടയാൻ സംസ്ഥാനത്ത് വിജിലൻസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 118 കടകൾക്കെതിരെ നടപടി സ്വീകരിച്ചതായി വിജിലൻസ് എ.ഡി.ജി.പി അനിൽ കാന്ത് അറിയിച്ചു. സംസ്ഥാനമൊട്ടാകെ 249 വ്യാപാര സ്ഥാപനങ്ങളിലാണ് കഴിഞ്ഞദിവസം പരിശോധന നടന്നത്. തിരുവനന്തപുരത്ത് 22 ഉം ഇടുക്കി ,തൃശൂർ ജില്ലകളിൽ 13ഉം കാസർകോട് 12ഉം കോട്ടയത്ത് 11ഉം ആലപ്പുഴ 10ഉം വ്യാപാര സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി.

നിത്യോപയോഗ സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നതായും, ചിലർ വൻതോതിൽ സാധനങ്ങൾ സംഭരിക്കുന്നതായും പരിശോധനയിൽ വ്യക്തമായി. മിക്ക വ്യാപാര സ്ഥാപനങ്ങളിലും വില വിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും അമിത വില ഈടാക്കുന്നതായും പരിശോധനയിൽ തെളഞ്ഞു. വിജിലൻസ് ഐ.ജി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വിജിലൻസ് ഇന്റലിജൻസ് എസ്.പി. ഇ.എസ്. ബിജുമോനും സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിജിലൻസ് യൂണിറ്റ് മേധാവികളും പങ്കെടുത്തു