pic

വിശാഖപട്ടണം: വിശാഖപട്ടണം വിഷവാതക ദുരന്തത്തിലെ പ്രത്യാഘാതം വർഷങ്ങൾ നീണ്ടുനിൽക്കുമെന്ന് സി.എസ്.ഐ.ആറിന്‍റെ മുന്നറിയിപ്പ്. ഇരകളായവർക്ക് കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. സൂക്ഷിച്ചിരിക്കുന്ന മുഴുവൻ സ്റ്റൈറീനും ദക്ഷിണ കൊറിയയിലേക്ക് കൊണ്ടുപോകണമെന്ന് ആന്ധ്രപ്രദേശ് സർക്കാർ എൽ.ജി കമ്പനിയോട് ആവശ്യപ്പെട്ടു.

ഇരകളായവർക്ക് ശ്വാസകോശ, ത്വക്ക് രോഗങ്ങളുടെ ബുദ്ധിമുട്ട് നീണ്ടു നിൽക്കും. വെങ്കട്ടപ്പുരത്തുളളവർക്ക് കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തണം. സി.എസ്.ഐ.ആർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ആന്ധ്രപ്രദേശ് സംസ്ഥാന സർക്കാർ അറിയിച്ചു.

അതേസമയം എൽ.ജി കമ്പനിയിൽ 13,000 ടൺ സ്റ്റൈറീൻ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് തെക്കൻ കൊറിയയിലേക്ക് കൊണ്ടുപോകണമെന്ന് സർക്കാർ കമ്പനിയോട് ആവശ്യപ്പെട്ടു. 8000 ടൺ പ്രത്യേക കണ്ടയ്നറിൽ കയറ്റിയയച്ചു. വെങ്കട്ടപ്പുരത്ത് അന്തരീക്ഷം പഴയപടിയായെങ്കിലും നാട്ടുകാർ മടങ്ങിയെത്തിയിട്ടില്ല.