crude-oil-tanker

ജക്കാർത്ത : ഇന്തോനേഷ്യയിൽ ക്രൂഡ് ഓയിൽ ടാങ്കറിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 22 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. എം.ടി ജഗ് ലീല എന്ന അഫ്രാമാക്സ് ക്രൂഡ് ഓയിൽ ടാങ്കറാണ് പൊട്ടിത്തെറിച്ചത്. വടക്കൻ സുമാത്രയിൽ മേഡനിലെ ബലാവൻ തുറമുഖത്ത് വച്ച് പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെയാണ് കപ്പലിൽ പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുടുങ്ങിക്കിടന്നവരെ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. സമീപത്തുള്ള വരുണാ ഷിപ്പ്‌യാർഡിലേക്ക് നീങ്ങുന്നിതിനിടെയാണ് കപ്പലിൽ സ്ഫോടനമുണ്ടായതെന്ന് ഇന്തോനേഷ്യൻ കോസ്റ്റ് ആൻഡ് സീ ഗാർഡ് പറയുന്നു. തിങ്കളാഴ്ച രാവിലെ ഏകദേശം 8.30 ഓടെ കപ്പലിൽ ഉഗ്രമായ പൊട്ടിത്തെറി ശബ്ദവും കനത്ത പുകയുമുണ്ടാകുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രണ്ട് തവണ പൊട്ടിത്തെറിയുണ്ടായതായാണ് റിപ്പോർട്ട്. വൈകിട്ട് 3 മണിയോടെയാണ് തീയണച്ചത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. 1999ൽ നിർമിക്കപ്പെട്ട ഓയിൽ ടാങ്കറിന് 250 മീറ്റർ നീളമുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മരണസംഖ്യ ഏഴ് ആയതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.