തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും. അതേസമയം കള്ളുഷാപ്പുകളിൽ കർശന നിരീക്ഷണം നടത്തണമെന്ന് എക്സൈസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കള്ളുഷാപ്പുകളിൽ ഒരൊറ്റ കൗണ്ടർ മാത്രമായിരിക്കും തുറന്ന് പ്രവർത്തിക്കുക. കള്ളു വാങ്ങേണ്ടവർ കുപ്പിയുമായി വരണം. മൂവായിരത്തിലധികം ഷാപ്പുകൾ സംസ്ഥാനത്ത് തുറക്കുമെന്നാണ് എക്സൈസിന്‍റെ കണക്കുകൂട്ടൽ.
സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം നിലനിൽക്കുന്നതിനാൽ കള്ളുഷാപ്പുകളിൽ ഭക്ഷണം അനുവദിക്കില്ല. ഇരുന്ന് മദ്യപിക്കാനും അനുവാദം ഉണ്ടാവില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കള്ള് ഉത്പാദിപ്പിക്കുന്ന പാലക്കാട് നിന്നും മറ്റ് ജില്ലകളിലേക്ക് കള്ളു കൊണ്ടുപോകാൻ അനുമതി നൽകാൻ സർക്കാർ തലത്തിൽ തീരുമാനമായി.