കാബൂള്‍: അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിയില്‍ തീവ്രവാദി ആക്രമണം. പ്രസവ വാര്‍ഡിലാണ് തോക്കുധാരി ആക്രമണം നടത്തിയത്. രണ്ട് പിഞ്ചുകുഞ്ഞുങ്ങളും അവരുടെ അമ്മമാരുമടക്കം 16 പേര്‍ കൊല്ലപ്പെട്ടു. കാബൂളിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ദഷ്ടി ബര്‍ച്ചിയിലാണ് സംഭവം.
നംഗര്‍ഹാറിലും ആക്രമണമുണ്ടായി. ചാവേര്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ശവസംസ്‌കാര ചടങ്ങിനിടെയാണ് ആക്രമണം ഉണ്ടായത്. ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍, ഐ.എസ് സംഘടനകള്‍ക്ക് സ്വാധീനമുള്ള മേഖലകളിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ നിരവധിപേര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയിലെ 80 അമ്മമാരെയും കുട്ടികളെയും ഒഴിപ്പിച്ചെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രി താരിഖ് ആര്യന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.തീവ്രവാദി ആക്രമണത്തിനെതിരെ ഇന്ത്യ രംഗത്തെത്തി. നിരപരാധികളായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണം പ്രാകൃതമാണെന്ന് ഇന്ത്യ ആരോപിച്ചു.