തിരുവനന്തപുരം: കൊവിഡിനെത്തുടർന്ന് നാടുകളിലേക്ക് ജീവനും കൊണ്ട് ഓടിവരുന്നവരെ വിമാന ടിക്കറ്റിന്റെയും റെയിൽവേ ടിക്കറ്റിന്റെയും പേരിൽ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഈ സമയത്ത് സൗജന്യ യാത്രയാണ് നൽകേണ്ടത്. അതിനുപകരം അമിത യാത്രാക്കൂലി വാങ്ങി സർക്കാർ തന്നെ അവരെ പിഴിയുന്നത് ക്രൂരതയാണ്. ഗൾഫിൽ നിന്ന് 13,000 രൂപയും അമേരിക്കയിൽ നിന്ന് ഒരു ലക്ഷം രൂപയുമാണ് എയർ ഇന്ത്യ ഈടാക്കുന്ന കുറഞ്ഞ ടിക്കറ്റ് നിരക്ക്. അങ്ങോട്ട് വിമാനം കാലിയായി പോകണമെന്ന് പറഞ്ഞാണ് അമിത കൂലി ഈടാക്കുന്നത്.
ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ഓടിക്കുന്ന പ്രത്യേക ട്രെയിനുകളിൽ രാജധാനിയെക്കാൾ കൂടിയ നിരക്കാണ്. യാത്രക്കാരുടെ തിരക്ക് കൂടുന്നതനുസരിച്ച് നിരക്കു കൂടുന്ന ഡൈനാമിക് ഫെയർ രീതിയിലാണ് തുക നിശ്ചയിച്ചിരിക്കുന്നത്. അവസാനം വാങ്ങുന്നവർക്ക് വൻനിരക്കാണ് നല്‌കേണ്ടി വരുന്നത്. രാജധാനിയിൽ ഭക്ഷണത്തിനുൾപ്പെടെയാണ് ചാർജ് ഈടാക്കിയിരുന്നത്. സ്‌പെഷ്യൽ ട്രെയിനിൽ അതുമില്ല - ചെന്നിത്തല ചൂണ്ടിക്കാട്ടി.