തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് വാണിജ്യ–വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്തത് കാരണം വൈദ്യുതി ബോര്‍ഡിന് 780 കോടിരൂപയാണ് വരുമാനനഷ്‌ടം. മീറ്റര്‍ റീഡിംഗ് എടുക്കാന്‍ വൈകിയത് കാരണം ബില്‍തുക കൂടിയവരുടെ പരാതി പരിഹരിക്കും. അധികം തുക നല്‍കിയെങ്കില്‍ മടക്കിനല്‍കുമെന്നും കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിള്ള മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം കാലവര്‍ഷക്കാലത്ത് ഇടുക്കി അണക്കെട്ട് ഉള്‍പ്പടെ വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള അണക്കെട്ടുകള്‍ തുറക്കേണ്ടിവരില്ലെന്നും അദേഹം പറഞ്ഞു.
ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ 2348 അടിവെള്ളമുണ്ട് .സംഭരണശേഷിയുടെ അമ്പത്തെട്ടുശതമാനം ആണിത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് സാധാരണ മണ്‍സൂണ്‍കാലമാണ് പ്രവചിച്ചിട്ടുളളത്. പ്രവചനാതീതമായി ഇരുനൂറു മില്ലീ മീറ്ററിലേറെ തുടര്‍ച്ചയായ ദിവസങ്ങളിൽ മഴപെയ്ത് ജലനിരപ്പ് 2373 അടി കഴിഞ്ഞാല്‍ മാത്രം വേണ്ടത്ര മുന്നറിയിപ്പുകളോടെ ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും. അതിന് വിദൂരസാധ്യതമാത്രമാണുള്ളതെന്നും എൻ.എസ് പിള്ള പറഞ്ഞു. മറ്റ് അണക്കെട്ടുകളിലും ക്രമാതീതമായി ജലനിരപ്പ് ഉയരില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടൽ.