gold-

ന്യൂഡല്‍ഹി: കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി വീടുകളിലിരിക്കുന്ന സ്വര്‍ണവും വിദേശ നാണ്യശേഖരവും പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കൂടുതല്‍ കറന്‍സി അച്ചടിക്കാനാണ് ഗാര്‍ഹിക സ്വര്‍ണവും വിദേശ കരുതല്‍ശേഖരവും ഈടായി ഉപയോഗിക്കുക. ഈടിന്മേല്‍ കൂടുതല്‍ നോട്ടുകള്‍ അച്ചടിച്ചിറക്കാനാണ് പദ്ധതിയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചന നൽകുന്നു.

സ്രോതസ് വെളിപ്പെടുത്താതെ ബാങ്കുകള്‍വഴിയാകും വീടുകളില്‍നിന്ന് സ്വര്‍ണം ശേഖരിക്കുക. 25,000 ടണ്‍ സ്വര്‍ണം രാജ്യത്തെ വീടുകളില്‍ ശേഖരമായുണ്ടെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിൽ വിലയിരുത്തുന്നത്. നേരത്തെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം സര്‍ക്കാര്‍ നടപ്പാക്കിയിരുന്നെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. ചുരുങ്ങിയത് 30 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ച് പലിശ നേടാവുന്ന പദ്ധതിയാണിത്. പരമാവധി എത്ര ഗ്രാംവേണമെങ്കിലും നിക്ഷേപിക്കാം. അതിന് സമാനമായ പദ്ധതിയാകും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.