ലണ്ടൻ: തന്റെ പേരിലുള്ള മുഴുവൻ കടബാദ്ധ്യതകളും തിരിച്ചയ്ക്കാൻ തയ്യാറെന്നും തിരിച്ചടയ്ക്കാനുള്ള പണം സ്വീകരിച്ച് തനിക്കെതിരായ കേസുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കിംഗ്ഫിഷർ ഗ്രൂപ്പ് മേധാവിയായ വിജയ് മല്ല്യ. ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യം ആവശ്യപ്പെട്ടത്.
കൊവിഡ് പ്രതിസന്ധി നേരിടാൻ പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ പേരിൽ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശം പങ്കുവച്ചിരുന്നു. ഇതിനൊപ്പമാണ് തനിക്കെതിരായ സാമ്പത്തിക നടപടികൾ അവസാനിപ്പിക്കണമെന്നും കുടിശ്ശിക മുഴുവൻ അടച്ചു തീർക്കാൻ താൻ തയ്യാറാണെന്നും മല്ല്യ വ്യക്തമാക്കിയത്. സാമ്പത്തിക പാക്കേജിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കുന്നു. ആവശ്യത്തിന് കറൻസി അച്ചടിക്കാൻ അധികാരമുള്ള സർക്കാർ തന്റെ വാഗ്ദാനം സ്വീകരിക്കണം.
തന്നെപ്പോലെ ഒരു ചെറു സംരംഭകന്റെ ബാങ്ക് വായ്പകൾ സ്വീകരിച്ച് നിയമ നടപടികൾ അവസാനിപ്പിക്കണം. കണ്ടു കെട്ടിയ സ്വത്തുകൾ വിട്ടു തരണം. ഇക്കാര്യം വ്യക്തമാക്കി താൻ ബാങ്കുകളേയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനേയും സമീപിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല- മല്ല്യ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
9000 കോടിയുടെ ബാങ്ക് വായ്പാതട്ടിപ്പിൽ നിയമനടപടി ആരംഭിച്ചതിന് പിന്നാലെയാണ് മല്ല്യ രാജ്യം വിട്ടത്. ബ്രിട്ടനിലുള്ള അദ്ദേഹത്തെ വിട്ടുകിട്ടാൻ ഇന്ത്യ ശ്രമം തുടരുകയാണ്.
Congratulations to the Government for a Covid 19 relief package. They can print as much currency as they want BUT should a small contributor like me who offers 100% payback of State owned Bank loans be constantly ignored ? Please take my money unconditionally and close.
— Vijay Mallya (@TheVijayMallya) May 14, 2020