കിളിമാനൂർ: കൊവിഡ് പ്രതിസന്ധിയിൽ ഒന്നാം വിള പോലും ഇറക്കാൻ കഴിയാതെ നെൽകൃഷി കർഷകർ. മേയ് മാസത്തിൽ ഒന്നാം വിളക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച് ആഗസ്റ്റിൽ കൊയ്യാനുള്ളത് ഈ വർഷം വിള ഇറക്കാൻ പോലും കഴിയാതെ കർഷകർ വലയുന്നു. സർക്കാർ മിഷണറികളുടെയും ബ്ലോക്ക് സന്നദ്ധ സേനകളുടെയും ഒക്കെ സജീവ ഇടപെടലുകളുടെ ഫലമായി കാട്ടുവള്ളികളും ചെടികളും നിറഞ്ഞ തരിശ്പാടങ്ങൾ കഴിഞ്ഞ വർഷം നെൽകൃഷിയുടെ പച്ചപ്പിന് വഴിമാറുകയായിരുന്നു. നല്ല വിളയും കിട്ടി. ഇക്കുറിയും ഉത്സാഹത്തോടെ ഒന്നാം വിളക്ക് കാത്തിരുന്ന കർഷകരെ കൊവിഡ് ചതിക്കുകയായിരുന്നു. പഴയകുന്നുമ്മൽ, പുളിമാത്ത്, കിളിമാനൂർ, മടവൂർ, നഗരൂർ,പഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങളിലാണ് കൂടുതൽ നെൽകൃഷിയുള്ളത്. ഇവിടയെല്ലാം വിളയിറക്കാൻ പറ്റാത്ത അവസ്ഥയിലാണ് കർഷകർ. മുപ്പതോളം കർഷകരുടെ തരിശ് നിലം അടയമൺ പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം കൃഷിയിറക്കിയിരുന്നു. ഇപ്രാവശ്യം സർക്കാരിന്റെ അത്യാല്പാദന ശേഷിയുടെ "ഉമ" വിത്ത് നൂറു ശതമാനം സബ്സിഡിയോടെ കൃഷിഭവൻ കർഷകർക്ക് നൽകുകയും, കൊയ്തു യന്ത്രം ഉൾപ്പെടെയുള്ളവ സഹായങ്ങൾ യഥാ സമയത്ത് നൽകിയിട്ടും കൃഷിയിറക്കാൻ പറ്റാത്ത അവസ്ഥയാണ്. ബ്ലോക്ക് സന്നദ്ധ സംഘടനയുടെയും, കർഷക കൂട്ടായ്മയും പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഒക്കെ സജീവ ഇടപെടൽ മൂലം തരിശ് നിലം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്താകാൻ കിളിമാനൂരിന് കഴിഞ്ഞിട്ടുണ്ട്.