coda

നെടുമങ്ങാട് : കാഞ്ചിനട തോട്ടുംപുറത്ത് 15 ലിറ്റർ ചാരായവും 1100 ലിറ്റർ കോടയും ഒന്നരലക്ഷത്തോളം രൂപയുടെ വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലെടുത്ത് നടത്തിവന്ന വ്യാജമദ്യ നിർമാണ യൂണിറ്റാണ് എക്സൈസ് സംഘം തകർത്തത്. പാങ്ങോട്, പാലോട് മേഖലയിൽ വ്യാജവാറ്റ് സജീവമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാങ്ങോട് കാഞ്ചിനട തോട്ടുംപുറം വനമേഖലയോടു ചേർന്നുള്ള വാറ്റു കേന്ദ്രം കണ്ടെത്തിയത്. ലോക്ക് ഡൗൺ കാലയളവിൽ തിരുവനന്തപുരം ജില്ലയിൽ നടന്ന ഏറ്റവും വലിയ ചാരായ വേട്ടയാണിത്. വാണിജ്യാടിസ്ഥാനത്തിൽ ചാരായ വാറ്റു കേന്ദ്രം നടത്തിവന്ന പാങ്ങോട് കൊച്ചാലുംമൂട് ഇർഫാൻ മൻസിലിൽ നൂഹ് കണ്ണ് മകൻ ഇർഷാദ്, കാഞ്ചിനട മൊട്ടോട്ടുകാല വടക്കുംകര പുത്തൻ വീട്ടിൽ കഞ്ചൻ മകൻ എക്കൽ ശശി എന്നു വിളിക്കുന്ന ശശി എന്നിവരെ പ്രതിയാക്കി അബ്കാരി കേസെടുത്തു. എക്സൈസ് സംഘത്തെ കണ്ട് വനത്തിനുള്ളിലേക്ക് കടന്ന പ്രതികൾക്കുവേണ്ടി അന്വേഷണം പുരോഗമിക്കുന്നു. എക്സൈസ് ഇൻസ്പെക്ടർ ഷമീർഖാന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, പി.ഡി. പ്രസാദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനിരുദ്ധൻ, ദിലീപ് കുമാർ, ഷഹീനബീവി, ഡ്രൈവർ സജീബ് എന്നിവർ പങ്കെടുത്തു.

നെടുമങ്ങാട്: കളഞ്ഞുകാലിൽ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. വിജയന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കാക്കൊള്ളി ഷീജാ ഭവനിൽ വി. വിശ്വ പ്രസാദ് (46) നെ 50 ലിറ്റർ കോടയുമായി അറസ്റ്റ് ചെയ്തു. വീട്ടിൽ ചാരായം വാറ്റു സ്ഥിരമായിരുന്നു റെയ്ഡിൽ പി.ഒ. അനിൽകുമാർ, സി.ഇ.ഒമാരായ ഗോപകുമാർ, എബിൻ,
രമ്യ, സുധീർ കുമർ എന്നിവർ പങ്കെടുത്തു.
പനയമുട്ടം പാണയം വട്ടയത്ത് കരിഞ്ചമേക്കുംകരവീട്ടിൽ അനിൽ കുമാറിനെതിരെ അബ്കാരി കേസെടുത്തു. ഒന്നര ലിറ്റർ ചാരായവും, വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 70 ലിറ്റർ കോടയും പതിനായിരം രൂപ വിലവരുന്ന വാറ്റുപകരണങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി. റെയ്ഡ് സംഘത്തെ വെട്ടിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.