പാറ്റ്ന: ബിഹാറിൽ ഐ.എ.എസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. നളന്ദ ജില്ലയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേട്ടി നാണ് രോഗം ബാധിച്ചത്. പ്രാദേശിക സമ്പർക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് അണുബാധയുണ്ടായതെന്ന് കരുതുന്നു. പട്ന ആസ്ഥാനമായുള്ള രാജേന്ദ്ര മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ലഖ്നൗ സ്വദേശിയായ ഇദ്ദേഹത്തെ പ്രദേശത്തെ ഹോട്ടലിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായി പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി സഞ്ജയ് കുമാർ അറിയിച്ചു. ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട 46 പേരുടെ സാമ്പിളുകളും ആരോഗ്യ വകുപ്പ് ശേഖരിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയായ നളന്ദയിൽ 63 പോസിറ്റീവ് കേസുകളാണ് ഇതുവരെ കണ്ടെത്തിയത്. പകർച്ചവ്യാധി ബാധിച്ച ബിഹാറിലെ ആദ്യ അഞ്ച് ജില്ലകളിൽ ഒന്നാണിത്.
ബിഹാർ മിലിട്ടറി പൊലീസ് ബറ്റാലിയനിലെ 21 പേർ ഉൾപ്പെടെ 30 പൊലീസുകാർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.